കോഴിക്കോട്: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ടൗൺ അസി.കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസും നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥും ചേർന്ന് സംയുക്തമായി അന്വേഷണം നടത്തിയാണ് പിടികൂടിയത്. ബേപ്പൂർ നടുവട്ടം സ്വദേശി സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശി മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. പൊലീസിനെ കബളിപ്പിക്കാൻ പിടിച്ചുപറിക്കാർ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. സിനിമാ കഥയെ വെല്ലുംവിധമായിരുന്നു രക്ഷപ്പെടൽ തന്ത്രം.
പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഞായറാഴ്ച രാത്രി സിനിമ കാണാൻ പോയത് തിങ്കളാഴ്ച രാത്രിയാണെന്ന കള്ളം പറഞ്ഞു. അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനായി അയൽവാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
ടൗണിൽ മാല പൊട്ടിക്കാൻ കറങ്ങുന്നതിനിടെ ഫോൺ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. പൊലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. പിടിച്ചുപറിയിലൂടെ കിട്ടുന്ന പണം കൊണ്ട് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുകയായിരു ലക്ഷ്യം.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് എസ്.ഐ എസ്.പി. മുരളീധരൻ, നടക്കാവ് എ.എസ്.ഐ. പി.കെ.ശശികുമാർ, സിപിഒ ബബിത്ത്, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ, കെ. ജിതിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |