തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടമാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.പൂജപ്പുരയിൽ സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ 24,360 എണ്ണത്തിനു മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്.6498 അങ്കണവാടികൾ വാടക കെട്ടിടത്തിലാണ്. ഈ വർഷത്തോടെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അനുമതി നൽകിയ 155 സ്മാർട്ട് അങ്കണവാടികളുടെ നിർമ്മാണം പുരോഗമനത്തിലാണ്.അങ്കണവാടി കരിക്കുലം ജെൻഡർ ഓഡിറ്റിംഗ് നടത്തി പരിഷ്‌കരിച്ച് ലിംഗസമത്വം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കും വിധത്തിൽ പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്‌ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അങ്കണവാടിയിലുണ്ടാകും. 6 മാസത്തിനുള്ളിൽ സമയ ബന്ധിതമായി ഈ സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂജപ്പുര സ്മാർട്ട് അങ്കണവാടിയിലെ കുട്ടികൾക്ക് ചിത്രരചനാ പുസ്തകങ്ങളും കളിക്കോപ്പുകളും മന്ത്രിമാരായ വീണാ ജോർജും വി.ശിവൻകുട്ടിയും സമ്മാനിച്ചു.അങ്കണവാടിയിലെ സൗകര്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു.കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 10 ലക്ഷം വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ രംഗത്ത് എത്തിയത് വലിയ കാര്യമാണ്. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിന് സ്മാർട്ട് അങ്കണവാടികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.മേയർ ആര്യ രാജേന്ദ്രൻ,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എസ്. സലീം, വനിത ശിശുവികസന വകുപ്പ് ഡോ. ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |