തിരുവനന്തപുരം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാർട്ട് ലംഗ് മെഷീൻ തകരാറിലായതോടെ മൂന്നാഴ്ചയോളമായി ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. അടിയന്തര സ്വഭാവമുള്ള കേസുകൾക്ക് മാത്രമായി ഇപ്പോൾ എസ്.എ.ടി ആശുപത്രിയിലെ ഹാർട്ട് ലംഗ് മെഷീനാണ് ആശ്രയിക്കുന്നത്. ഇതോടെ മുൻനിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവയ്ക്കേണ്ടിവന്നതോടെ പല രോഗികളും പ്രതിസന്ധിയിലായി.
മെഷീൻ തകരാറ് പരിഹരിക്കാൻ 10ലക്ഷത്തോളം രൂപ ചെലവാകും.കഴിഞ്ഞമാസം 21ന് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിലെ ഹാർട്ട് ലംഗ് മെഷീൻ ഉപയോഗിക്കാൻ തീരുമാനിച്ചു.എന്നാൽ ദിവസങ്ങൾക്കുള്ളിൽ തകരാറ് പരിഹരിക്കാനുള്ള ശ്രമം ഫലം കണ്ടില്ല.ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക്ക് വിഭാഗത്തിന് ചികിത്സയ്ക്ക് വിധേയമാകുന്നവരിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ ആവശ്യമാകുന്നവരെ ആംബുലൻസിൽ എസ്.എ.ടി ആശുപത്രിയിൽ കൊണ്ടുപോകുകയാണ്.മെഡിക്കൽ കോളേജിൽ സ്വന്തമായി മെഷീനുണ്ടായിരുന്നപ്പോൾ ആഴ്ചയിൽ ആറ് ദിവസവും രോഗികളെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയിരുന്നു.എന്നാൽ എസ്.എ.ടി ആശുപത്രിയിൽ ഇപ്പോൾ ബുധൻ,വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ് മെഡിക്കൽ കോളേജിലെ രോഗികളുടെ ശസ്ത്രക്രിയ നടക്കുന്നത്. അതും ഗുരുതരമായ കേസുകൾ മാത്രം. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എസ്.എ.ടിയിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയാണ് നടക്കുന്നത്. മുതിർന്നവരെ കിടത്താനുള്ള സ്ഥലപരിമിതിയും ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ അഭാവവും കാരണം എസ്.എ.ടിയിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് ശ്രമകരമായ ദൗത്യമാണ്.അതേസമയം രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും ഉടൻ മെഷീൻ സജ്ജമാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
യന്ത്രം ഒന്ന് മതിയോ ?
ദിവസേന നൂറുകണക്കിന് ഹൃദ്രോഹികളുടെ ആശ്രയമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഹാർട്ട് ലംഗ് മെഷീൻ മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുന്നത് പ്രായോഗികമല്ലെന്നിരിക്കെ കൂടുതൽ മെഷീൻ സ്ഥാപിക്കാൻ ശ്രമമുണ്ടായിട്ടില്ല.ഒരു കോടിയോളം രൂപയാണ് ഒരു ഹാർട്ട് ലംഗ് മെഷീന്റെ വില. അടിയന്തരമായി ഒരു മെഷീൻ കൂടി സ്ഥാപിച്ചില്ലെങ്കിൽ നിലവിലുള്ള മെഷീന്റെ തകരാറ് പരിഹരിച്ചാലും ഇനിയും സമാനമായ പ്രതിസന്ധിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |