വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജലക്ഷാമം പിടിമുറുക്കുമ്പോൾ പരിഹാരമായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. ജലക്ഷാമം പരിഹരിക്കാൻ മതിയായ ഫണ്ട് ഉണ്ടായിട്ടും പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച വരുത്തുന്നതായും പരാതിയുണ്ട്.
വർക്കല നഗരസഭയിലെ രഘുനാഥപുരം സംഭരണിയിൽ നിന്നാണ് ചെറുന്നിയൂരിലേക്ക് ജലവിതരണം നടത്തുന്നത്. ഇതാകട്ടെ ആവശ്യത്തിന് തികയുന്നുമില്ല. വർക്കല നഗരസഭയിലും ചെമ്മരുതി വെട്ടൂർ പഞ്ചായത്തുകളിലും രഘുനാഥപുരം സംഭരണിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. ഇവിടങ്ങളിൽ വിതരണം ചെയ്തതിനുശേഷമാണ് ചെറുന്നിയൂരിൽ ജലവിതരണം നടത്തുന്നത്.
വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് താഴെ ശിവൻനട ഏലായ്ക്ക് സമീപം വിസ്തൃതമായ ജലസമൃദ്ധിയുള്ള കുളമുണ്ട്. ഈ കുളം പായൽ കയറി നശിക്കുകയാണ്. ഇത് ശുചീകരിച്ച് ഉപയോഗപ്പെടുത്തിയാൽ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. കാലാകാലങ്ങളിൽ മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ ബഡ്ജറ്റിൽ കുടിവെള്ളത്തിനായി തുക വകയിരുത്തുന്നുണ്ടെങ്കിലും ലക്ഷ്യം കാണാതെ പോവുകയാണ്. വാട്ടർ അതോറിട്ടിയും പ്രദേശത്തേ അവഗണിക്കുന്നതായാണ് പരാതി.
പത്തോളം കോളനികളാണ് ചെറുന്നിയൂർ പഞ്ചായത്തിലുള്ളത്. കാറത്തല, കല്ലുമല, മാത്തൻ വിള, വടശ്ശേരിക്കോണം അംബേദ്കർ, താന്നിമൂട് സ്വപ്നഭൂമി, കാക്ക പൊയ്ക, അകത്തുമുറി തോപ്പിൽ, ചാണിക്കൽ തുടങ്ങി കോളനികളിലും കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. പൊതുകിണറുകളും പൊതു കുളങ്ങളും ധാരാളമായി ഉണ്ടെങ്കിലും ഇവയിൽ പലതും വൃത്തിഹീനമായ നിലയിലാണ്. പൊതുടാപ്പുകളിലാകട്ടെ വല്ലപ്പോഴുമാണ് വെള്ളമെത്തുന്നത്.
24 വർഷം മുൻപ് ആരംഭിച്ച ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ശിവൻനട കുടിവെള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒമ്പതാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി 1998 ലാണ് ശിവൻനട കുടിവെള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.
അന്ന് 20 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചു. അതിൽ നിന്ന് 4,13,062 രൂപയാണ് ആകെ ചെലവാക്കിയത്. കിണറും നാല് കോൺക്രീറ്റ് പില്ലറുകളും മാത്രമാണിപ്പോൾ ഇവിടെ അവശേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |