തിരുവനന്തപുരം: ആശുപത്രികൾക്ക് മുന്നിൽ നീണ്ടനേരം ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുക്കേണ്ട പൊതുജനത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരസഭ. ഇനി മുതൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രാവിലെ 8 മുതൽ രാത്രി 8 വരെ ഒ.പി സേവനം ആരംഭിക്കും. നിലവിൽ ഷിഫ്ട് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ഈ രീതിയിൽ ഒ.പി നൽകണമെന്ന് നിർദ്ദേശിച്ചത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്. നഗരസഭയുടെ കീഴിലെ 29 ഹെൽത്ത് സെന്ററുകൾ നവീകരിക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി തയ്യാറാക്കിയ 18 കോടിയുടെ കർമ്മപദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഒ.പി സിസ്റ്റം. നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിന് വേണ്ടിയും ആശുപത്രികളിലെ ക്ഷീണിപ്പിക്കുന്ന ക്യൂ ഒഴിവാക്കാനുമാണ് ഈ കർമ്മപദ്ധതി ആവിഷ്‌കരിച്ചത്. ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ ഈ കർമ്മപദ്ധതി അംഗീകരിച്ചു.
ആരോഗ്യപരിരക്ഷ ഉറപ്പാക്കുക പ്രഥമ ലക്ഷ്യം
പ്രതിദിനം ശരാശരി 3500 രോഗികൾക്കാണ് ഒ.പി സൗകര്യം ലഭ്യമാകുന്നത്. നഗരങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുമാണ് ഒ.പി സമയം. പലയിടത്തും രാവിലെയോ ഉച്ചയ്‌ക്കോ മാത്രമേ ഈ സേവനം ലഭ്യമാകൂ. പുതിയ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് കൂടുതൽ ഉപകാരമാകും. നഗരത്തിൽ അധിക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനും ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സിനെയും ഫാർമസിസ്റ്റിനെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനും ഈ കർമ്മപദ്ധതി നിർദ്ദേശിക്കുന്നു. 32 ഡോക്ടർമാരെയും 49 നഴ്സുമാരെയും 29 ഫാർമസിസ്റ്റുകളെയും ആവശ്യമായ ലാബ് ടെക്‌നീഷ്യന്മാരെയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമിക്കുകയും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കുകയുമാണ് പദ്ധതിലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 4 കോടിയോളം രൂപ ശമ്പളയിനത്തിലും മറ്റുമായി ചെലവഴിക്കും. പാലിയേറ്റീവ് നഴ്സുമാരെയും നിയമിക്കും. 2 താലൂക്ക് ആശുപത്രികൾ, 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 14 നഗര ആരോഗ്യകേന്ദ്രങ്ങൾ, രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഒരു ക്ലിനിക് എന്നിവയാണ് നിലവിൽ നഗരസഭയുടെ കീഴിലുള്ളത്. ഇതിനുപുറമെ 12 ആയുർവേദ ആശുപത്രികളും ഒരു സിദ്ധ ആശുപത്രിയും 14 ഹോമിയോപ്പതി ആശുപത്രികളും നഗരസഭയുടെ കീഴിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |