വർക്കല: ദേവസ്വം ബോർഡ് വർക്കല ഗ്രൂപ്പ് ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ്. ദേവസ്വം ബോർഡിലെ വർക്കല ഗ്രൂപ്പിലെ 7 ജീവനക്കാർക്കെതിരെയാണ് അച്ചടക്കനടപടി സ്വീകരിച്ച് ഉത്തരവായത്. അവധിയും അനുവാദവും കൂടാതെ ജോലിക്ക് ഹാജരാകാതിരുന്നതിനാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സ്ഥലം മാറ്റാൻ ഈ മാസം 26ന് ഉത്തരവായത്. 27ന് ജീവനക്കാർ ഉത്തരവിന്റെ കോപ്പി കൈപ്പറ്റിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് 9ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നടത്തിയ സന്ദർശന സമയത്ത് 7 ജീവനക്കാർ ജോലിക്ക് ഹാജരായിരുന്നില്ല.
തുടർന്ന് ഇവർക്ക് കർശന താക്കീത് നൽകിയിരുന്നു. തൊട്ടടുത്ത ദിവസം മേയ് 10ന് വിജിലൻസ് സന്ദർശനം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നെങ്കിലും അതും അവഗണിച്ച് അവർ അന്നും ജോലിക്ക് ഹാജരായിരുന്നില്ല. താക്കീത് നിസാരവത്കരിക്കുന്ന പെരുമാറ്റമാണ് ഈ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കിയ സൂപ്രണ്ട് ഒഫ് പൊലീസ് വിജിലൻസ് ആൻഡ് സെക്യൂരിറ്റിസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |