ആറ്റിങ്ങൽ: ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് നവീകരിച്ച് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അംബിരാജ, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണി, കൗൺസിലർ കെ.ജെ. രവികുമാർ, ജയചന്ദ്രൻ, ജയകുമാർ, ആർ.എസ്. പ്രശാന്ത്, അഭിജിത്. എസ് എന്നിവർ സംസാരിച്ചു.
ലക്ഷങ്ങൾ മുടക്കി നവീകരിച്ച പാർക്കാണ് ഇന്ന് ഉപയോഗയോഗ്യമല്ലാതെ മാറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് പാർക്കിന് വീണ്ടും ശനിദശ ആരംഭിച്ചത്. പാർക്ക് തുറക്കാതായതോടെ കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പിച്ചു.
കാടുകയറിക്കിടക്കുന്ന പാർക്ക് പാമ്പുകളുടെ സങ്കേതമായി. സ്കൂളുകൾ പോലും പൂർവ സ്ഥിതിയിൽ തുറന്ന സാഹചര്യത്തിൽ പാർക്ക് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പലകുറി നിവേദനം നൽകിയിട്ടും നടപടിമാത്രമില്ല.
ചിതലെടുത്ത് കവാടം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 28.5 ലക്ഷം രൂപ മുടക്കി പാർക്ക് നവീകരിച്ച് ഉടമസ്ഥാവകാശം ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇവിടെ ജനകീയ ഹോട്ടൽ തുടങ്ങാൻ പദ്ധതി ഇട്ടതാണ്. എന്നാൽ പ്രാരംഭ പ്രവർത്തനംപോലും നടന്നില്ല. ഇവിടത്തെ മ്യൂസിയത്തിന്റെ പ്രധാന കവാടംപോലും ചിതലെടുത്ത് നശിക്കുന്ന സ്ഥിതിയാണ്.
നവീകരിച്ചിട്ടും പഴയപടി
വിനോദസഞ്ചാരവകുപ്പാണ് കൊല്ലമ്പുഴയിൽ വർഷങ്ങൾക്കുമുമ്പ് കുട്ടികൾക്കുവേണ്ടി പാർക്കും ബോട്ട് ക്ലബും സ്ഥാപിച്ചത്. ഇവിടെ പാർക്കിനോടു ചേർന്ന് ഫ്ലോട്ടിംഗ് ബോട്ട്ജെട്ടിയും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടേക്ക് ബോട്ട് കൊണ്ടുവരാൻ കഴിഞ്ഞില്ല. ബോട്ട്ജെട്ടി വെള്ളം കയറി നശിച്ചു. പാർക്കിലെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിച്ചതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതെയായി. തുടർന്ന് അന്നത്തെ എം.എൽ.എ ബി.സത്യൻ ഇടപെട്ടതിനാൽ പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാരവകുപ്പ് വീണ്ടും മുന്നോട്ടുവന്നു. പാർക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്ക് വിട്ടുനല്കണമെന്ന് അന്നത്തെ ചെയർമാൻ എം.പ്രദീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും എം.എൽ.എ. വിനോദസഞ്ചാരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ പാർക്ക് നവീകരിക്കാനുള്ള ഫണ്ടും നിയന്ത്റണാധികാരവും നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.
ഇപ്പോൾ ഇവിടത്തെ അവസ്ഥ
1. ആധുനിക കളിക്കോപ്പുകൾ ഉപയോഗിക്കാതെ തുരുമ്പിച്ചു തുടങ്ങി
2. ആറ്റിങ്ങൽ ചരിത്രം പറയുന്ന ചിത്ര മ്യൂസിയം വലകെട്ടി വികൃതമായി
3. ലഘുഭക്ഷണശാല സ്ഥാപിക്കാനും വിശ്രമിക്കാനും ഒരുക്കിയ കെട്ടിടത്തിൽ കാട്ടുവള്ളികൾ മൂടി
4. പാർക്കിന്റെ പ്രവേശന കവാടം ചിതലരിച്ചു തുടങ്ങി.
5. പാർക്ക് പുനർനിർമ്മിക്കാൻ വിനോദസഞ്ചാരവകുപ്പ് ചെലവിട്ടത്: 28.5ലക്ഷം രൂപ.
6. ഇനി ഇത് നവീകരിച്ച് പ്രവർത്തന ക്ഷമമാക്കണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും.
7.നഗരസഭയ്ക്ക് അവകാശം കൈമാറിയതിനാൽ അതിനുള്ള തുക നഗരസഭ കണ്ടെത്തേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |