പഴിചാരി നഗരസഭയും പുരാവസ്‌തു വകുപ്പും
തിരുവനന്തപുരം: കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് സമീപമുള്ള പഴയ ടോയ്ലെറ്റ് ബ്ലോക്ക് പ്രവർത്തനരഹിതമായിട്ട് രണ്ടുമാസം. നഗരസഭയുടെ ' ടേക്ക് എ ബ്രേക്ക് ' പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇ - ടോയ്ലെറ്റ് പദ്ധതി അനിശ്ചിതത്വത്തിലായതാണ് ടോയ്‌ലെറ്റ് സംവിധാനം താളംതെറ്റിച്ചത്.
വൃത്തിഹീനവും സൗകര്യങ്ങളില്ലാത്തതുമായ പഴയ ബ്ലോക്ക് പൊളിച്ച് പുതിയ ഇ - ടോയ്ലെറ്റ് ബ്ലോക്കും അനുബന്ധ കടമുറികളും നിർമ്മിക്കാനായിരുന്നു നഗരസഭ ലക്ഷ്യമിട്ടത്. നിർമ്മാണം താത്കാലികമായി നിറുത്തിവച്ചതോടെ യാത്രക്കാർ പ്രാഥമിക ആവശ്യം നിറവേറ്റാനാകാതെ ബുദ്ധിമുട്ടുകയാണ്. ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് ബസ് സ്റ്റാൻഡിൽ വന്നുപോകുന്നത്.
പദ്ധതിക്ക് തടസമെന്ത്?
നിലവിൽ പഴയ ടോയ്ലെറ്റ് കെട്ടിടത്തിന്റെ കുറച്ചുഭാഗം ഇടിച്ച് രണ്ട് ഇ - ടോയ്ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. ഒരാഴ്ചയായി നിർമ്മാണം നടക്കുന്ന സ്ഥലം പൂട്ടിയിട്ടിരിക്കുകയാണ്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി കോട്ട മതിലിനോടു ചേർന്ന് നിർമ്മാണങ്ങൾ പാടില്ലെന്ന പുരാവസ്‌തു വകുപ്പിന്റെ നിർദ്ദേശമാണ് പദ്ധതിക്ക് തടസമെന്നാണ് നഗരസഭയുടെ വാദം.
എന്നാൽ നഗരസഭയുടെ വാദത്തെ അപ്പാടെ തള്ളുകയാണ് പുരാവസ്തു വകുപ്പ് അധികൃതർ. പദ്ധതിക്ക് ഒരുവിധ തടസവും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഇ-ടോയ്ലെറ്റുകളുടെ നിർമ്മാണം വകുപ്പ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് ഇവർ പറയുന്നത്. കോട്ടമതിലിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ കോട്ടയെ മറയ്‌ക്കാത്തവിധം മാത്രമേ നിർമ്മാണങ്ങൾ പാടുള്ളൂവെന്നാണ് നിയമം.
നിർമ്മാണം പൂർത്തിയായ ടോയ്‌ലെറ്റുകൾ പൊതുജനത്തിന് തുറന്നുകൊടുക്കാത്തതിന്റെ കാരണം നഗരസഭയാണ് വ്യക്തമാക്കേണ്ടത്. കോട്ട മതിലിന് ഏറെ മുന്നിലായതിനാൽ അനുബന്ധമായുള്ള കടമുറികളുടെ നിർമ്മാണത്തിൽ വകുപ്പിന് ചെയ്യേണ്ടതായി ഒന്നുമില്ലെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി. അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി ടോയ്‍ലെറ്റുകൾ സ്ഥാപിക്കുമെന്നാണ് നഗരസഭയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |