തിരുവനന്തപുരം: നടുറോഡിൽ ജനങ്ങൾ നോക്കി നിൽക്കേ സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ജെ. ഡാനിയേലിനാണ് മർദ്ദനമേറ്റത്. നഗരത്തിലെ വിവിധ സ്കൂളുകളിലെ പത്തിലധികം വിദ്യാർത്ഥികൾ ചേർന്നാണ് ഉള്ളൂർ സ്വദേശിയായ ഡാനിയേലിനെ ബസ് കാത്തുനിന്നവർക്കിടയിലിട്ട് മർദ്ദിച്ചത്.
പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ബുധാഴ്ച വൈകിട്ടായിരുന്നു സംഭവമെങ്കിലും ഇന്നലെയാണ് പുറത്തറിഞ്ഞത്.
കുട്ടികളിലാരോ പകർത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നഞ്ചക് അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു മർദ്ദനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഡാനിയേലിന് കൈക്കും മുഖത്തും വയറിനും പരിക്കുണ്ട്. ഡാനിയേലിന്റെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയെങ്കിലും വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. ഇരുകൂട്ടരുടെയും രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി ഇവർക്ക് കൗൺസലിംഗും നൽകി. കുട്ടികൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വില്പന
സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് പട്ടം കേശവദാസപുരം മേഖലകളിൽ വ്യാപകമായ ലഹരിവില്പന നടക്കുന്നുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ അറിയിപ്പുണ്ടായിരുന്നു. ഇപ്പോഴുള്ള അടിപിടി ഇതിന്റെ ഭാഗമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. ചിലർ സ്കൂൾ കുട്ടികളെന്ന വ്യാജേന ഇവിടെയെത്തി വിദ്യാർത്ഥികൾക്ക് വ്യാപകമായ ലഹരി കൈമാറുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ കരുവാക്കി ലഹരി കൈമാറ്റവും നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |