മുടപുരം: ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിനായി കിഴുവിലം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഗാർഹിക കുടിവെള്ള പദ്ധതിക്കായി "ജല ജീവൻ" പദ്ധതിയുടെ പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ 45 ശതമാനവും സംസ്ഥാന സർക്കാരിന്റെ 30 ശതമാനവും ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനവും ഗുണഭോക്‌തൃ വിഹിതമായി 10 ശതമാനം തുകയുമാണ് ഇതിനായി ചെലവഴിക്കുന്നത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലായി 11380 വീടുകൾക്ക് സുരക്ഷിതമായതും ആവശ്യത്തിന് ഉതകുന്നതുമായ കുടിവെള്ളം ഗാർഹിക കുടിവെള്ള കണക്ഷനിലൂടെ നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്താനായി കഴിഞ്ഞ ദിവസം ശില്പശാലയും നടത്തി.
നിലവിൽ കുടിവെള്ള നിയന്ത്രണത്തിനായി 8 പുതിയ വാൽവുകൾ സ്ഥാപിച്ചു. ജനവാസമുള്ള റോഡുകളുടെ ഇരുവശത്തും പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. പൈപ്പ് കണക്‌ഷനുവേണ്ടി റോഡ് കുറുകെ മുറിക്കാതിരിക്കാനാണിത്. 4000 വീടുകൾക്ക് ഗാർഹിക കണക്ഷൻ നൽകിക്കഴിഞ്ഞു. 5000 ഓളം പൈപ്പ് കണക്‌ഷനു വേണ്ടി ലൈൻ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെടുന്നതോടെ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ആവശ്യത്തിന് എല്ലാ ദിവസവും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ജലജീവൻ പദ്ധതി പ്രകാരമുണ്ടാകുന്ന അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും പൈപ്പുകൾ സ്ഥാപിക്കുന്നതിന് പൊളിച്ചിട്ടുള്ള റോഡുകൾ സമയ ബന്ധിതമായി പൂർവ്വ സ്ഥിതിയിലാക്കണമെന്നും ഗ്രാമ പഞ്ചായത്ത് ജല വിഭവ വകുപ്പിനോട് ആവശ്യപെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |