എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോഷണം തടയാൻ വിപുലമായ സി.സി ടിവി സംവിധാനമൊരുക്കാൻ നടപടിയുമായി നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായി ഡി.ആർ. അനിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നുവെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.
ആശുപത്രിക്കും പുറത്തുമായി എത്ര സി.സി ടിവികൾ സ്ഥാപിക്കണം, എവിടെയൊക്കെ സ്ഥാപിക്കണമെന്ന് തീരുമാനിച്ച് രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ സുരക്ഷാ വിഭാഗത്തോട് ഡി.ആർ. അനിൽ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ കാമറകൾ സ്ഥാപിക്കാനാണ് നീക്കം. മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്താനും ആശുപത്രിയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വ്യാജ ഡോക്‌ടർമാരടക്കം അകത്തേക്ക് കയറാതിരിക്കാനാണ് നടപടി.
തിരിച്ചറിയൽ കാർഡിനുള്ള ഡെപ്പോസിറ്റ് തുകയായി എല്ലാ ജീവനക്കാരും 1000 രൂപ നൽകണമെന്നാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. എന്നാൽ ദിവസ വേതന തൊഴിലാളികളിൽ നിന്നടക്കം ഇത്രയും തുക കാർഡിനായി വാങ്ങുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നാണ് ഡി.ആർ. അനിലിന്റെ പ്രതികരണം. തിരിച്ചറിയൽ കാർഡിനായി വാങ്ങുന്ന 1000 രൂപ ജോലിയിൽ നിന്ന് പിരിയുമ്പോൾ തിരികെ നൽകുമെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.
ഔട്ട്പാസ് ഏർപ്പെടുത്തണമെന്ന് പൊലീസ്
മെഡിക്കൽ കോളേജിലും എസ്.എ.ടിയിലും രോഗികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാർക്ക് ഔട്ട്പാസ് നൽകണമെന്ന് ആശുപത്രി അധികൃതരോട് മെഡിക്കൽ കോളേജ് പൊലീസ് ആവശ്യപ്പെട്ടു. സി.സി ടി.വി പോലുമില്ലാത്ത വിശാലമായ ആശുപത്രി കോമ്പൗണ്ടിൽ ഔട്ട്പാസ് നൽകാതെ മോഷ്‌ടാക്കളെ നിയന്ത്രിക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറുകൾ ഔട്ട്പാസുള്ളവർക്ക് നൽകണം. അല്ലെങ്കിൽ ആശുപത്രി പരിസരത്ത് വിതരണം നടത്തുന്നതിനുപകരം വാർഡുകളിൽ പൊതിച്ചോറ് വിതരണത്തിനുള്ള സംവിധാനം ഒരുക്കണമെന്നും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
ആഹാരത്തിനും പ്രാഥമിക ആവശ്യത്തിനുമായി ധാരാളം പേരാണ് ആശുപത്രി പരിസരത്ത് പതിവായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷവും രോഗികളോ കൂട്ടിരിപ്പുകാരോ അല്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പൊലീസ് പറയുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. അടുത്തിടെ നടത്തിയ സർവേയിൽ ദിവസവും 30000ഓളം പേരാണ് കാമ്പസിലെ വിവിധ ആശുപത്രികളിലായി എത്തുന്നതെന്നാണ് മനസിലാക്കിയത്. കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 25ഓളം പ്രവേശന കവാടമുണ്ട്. ഇതിൽ ചിലരുടെ വീടുകളിലേക്കുള്ള വഴി തന്നെ കോമ്പൗണ്ടിനകത്ത് കൂടിയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ പറഞ്ഞു.
പരിമിതിയുണ്ടെന്ന് കമ്മിഷണർ
മെഡിക്കൽ കോളേജിലെ മോഷ്‌ടാക്കളെ നേരിട്ട് പിടിക്കുന്നതിൽ പൊലീസിന് പരിമിതികളുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണർ ജി.സ്‌പർജൻകുമാർ കേരളകൗമുദിയോട് പറഞ്ഞു. കൂട്ടിരിപ്പുകാർക്കിടയിൽ സംശയം തോന്നിയ പലരെയും ചോദ്യംചെയ്യാൻ പൊലീസ് ശ്രമിച്ചിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റുചെയ്യാൻ സാധിക്കില്ല. ചിലർ പൊലീസ് ഇടപെടുമ്പോൾത്തന്നെ വയലന്റായി പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയാണ് പതിവ്. ഔട്ട്പാസ് സംവിധാനം അധികൃതർ നടപ്പാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനം മുതൽ ചീട്ടുകളി വരെ
നേരം ഇരുട്ടിയാൽ എസ്.എ.ടിക്ക് മുന്നിലാണ് സാമൂഹ്യവിരുദ്ധർ അധികവും തമ്പടിക്കുന്നതെന്നാണ് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. മദ്യപാനം മുതൽ ചീട്ടുകളി വരെ ഇവിടെയുണ്ട്. പൊലീസ് എത്തുമ്പോഴേക്കും ഇവർ സ്ഥലം വിട്ടിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |