വിതുര: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ, ചേന്നൻപാറ മേഖലയിൽ മാലിന്യം കുന്നുകൂടുകയാണ്. ഇറച്ചി വില്പനകേന്ദ്രങ്ങളിൽനിന്നും വീടുകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ ഈ മേഖലയിൽ കൊണ്ടിടുകയാണ്. ഇറച്ചി വേസ്റ്റുകൾ അഴുകി ദുർഗന്ധം പരക്കുന്നതുമൂലം ചാരുപാറ റോഡിലൂടെ നടക്കാൻ വയ്യ. രണ്ട് ദിവസം മുൻപ് രാത്രിയിൽ ഇറച്ചി വേസ്റ്റുകൾ വണ്ടിയിൽ കൊണ്ടിറക്കിയിരുന്നു. ഇവ അഴുകി പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കുകയാണ്. മാത്രമല്ല ഈച്ചയുടെയും കൊതുകിന്റെയും ശല്യവും വർദ്ധിച്ചു. ഇവിടെ മാലിന്യനിക്ഷേപം തുടങ്ങിയിട്ട് വർഷങ്ങളേറയായി. റോഡരികിലുള്ള റബർതോട്ടത്തിലും ഇപ്പോൾ മാലിന്യക്കൂനകൾ നിറഞ്ഞു. ഇറച്ചിവേസ്റ്റുകൾ കൊണ്ടിടുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചാരുപാറ നിവാസികൾ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.
രോഗഭീഷണിയിൽ
മാലിന്യ നിക്ഷേപം വർദ്ധിച്ച ഇവിടെ സി.സി.ടിവി ക്യാമറ സ്ഥാപിക്കുമെന്ന പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും വിതുര പേരയത്തുപാറ നിന്നും തിരിഞ്ഞ് ചാരുപാറ-ചായം വഴി പാലോട്ടേക്ക് പോകുന്ന പ്രധാന റോഡാണ് ചീഞ്ഞുനാറുന്നത്. മേഖലയിൽ കൊവിഡും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ സാംക്രമികരോഗങ്ങൾ കൂടി പടരുമോ എന്ന പേടിയിലാണ് നാട്ടുകാർ.
തെരുവുനായ്ക്കളും
ചാരുപാറ മേഖലയിലെ വിജനമായ സ്ഥലത്ത് തലസ്ഥാനനഗരിയിൽ നിന്നും മറ്റും തെരുവ് നായ്ക്കളെകൊണ്ട് ഇറക്കിവിടുക പതിവാണ്. ഈ നായ്ക്കൾ വീടുകളിൽ കയറി കോഴികളെ പിടികൂടി തിന്നുന്നതും ആടുകളെ കടിച്ച് പരിക്കേല്പിക്കുന്നതും പതിവാക്കി. നായ്ക്കളുടെ ശല്യംമൂലം രാത്രികാലങ്ങളിൽ ചാരുപാറ റോഡിൽ യാത്ര ദുഷ്കരമാകുന്നു. ഇതിനകം അനവധി പേർ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. മാലിന്യം തിന്നാൻ പന്നികളും എത്താറുണ്ട്.
വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട്
മാലിന്യനിക്ഷേപം രൂക്ഷമായതുമൂലം ഇവിടെ പ്രവർത്തിക്കുന്ന ചാരുപാറ എം.ജി.എം പൊൻമുടിവാലി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പ്രതിസന്ധിയിലാണ്. സ്കൂളിന് സമീപമാണ് മാലിന്യനിക്ഷേപം നടത്തുന്നത്. വിദ്യാർത്ഥികൾ മൂക്ക് പൊത്തി സ്കൂളിലേക്ക് എത്തേണ്ട അവസ്ഥ. മാത്രമല്ല മാലിന്യങ്ങൾ കാക്കകളും മറ്റും കൊത്തിവലിച്ച് കിണറുകളിലും സമീപത്തെ വീടുകളിലും സ്കൂൾ പരിസരത്തും കൊണ്ടിടുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |