വെള്ളറട: ആറാട്ടുകുഴിക്ക് സമീപം മുതുവാൻകോണത്തെ ഒരു വീട്ടിലും രണ്ട് സ്ഥാപനങ്ങളിലും കവർച്ച നടന്നു. മുതുവാൻകോണം ഷെബീക്ക് മൻസിലിൽ ഷംസുദ്ദീന്റെ വീടിന്റെ പിറകുവശത്തുള്ള ഷീറ്റ് ഉണക്കുപുരയുടെ പൂട്ട് കുത്തിപ്പൊളിച്ച് 200 കിലോയോളം ഉണങ്ങിയ റബർ ഷീറ്റും 100 കിലോ ഒട്ടുപാലും കവർന്നു.
സമീപത്തെ കത്തിപ്പാറ ക്ഷിരോല്പാദക സഹകരണ സംഘത്തിന്റെ ഷട്ടറിലെ പൂട്ട് തകർത്ത് മേശയ്ക്കുള്ളിലുണ്ടായിരുന്ന 950 രൂപയും കവർന്നു. സമീപത്തെ തന്നെ അനിൽകുമാറിന്റെ ജി.പി സ്റ്റോഴ്സിന്റെ പൂട്ട് തകർത്ത് കടയ്ക്കുള്ളിലെ മേശയ്ക്കുള്ളിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന 6500 രൂപയും സി.സി ടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു. ആറ് മാസത്തിനിടയിൽ രണ്ടാം തവണയാണ് ഷംസുദ്ദീന്റെ വീട്ടിൽ നിന്ന് റബർ ഷീറ്റ് കവരുന്നത്.
നേരത്തേ വാഹനം കൊണ്ടു നിറുത്തി അഞ്ഞൂറ് കിലോയിലേറെ ഷീറ്റ് കവർന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും കവർച്ച നടന്നത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണത്തിന് ഡോഗ് സ്ക്വാഡും വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |