തിരുവനന്തപുരം: പെണ്ണായിപ്പോയെന്ന ഒറ്റക്കാരണത്താൽ പിതാവ് ഉപേക്ഷിച്ചപ്പോൾ കൈക്കുഞ്ഞിനെ അനാഥാലയത്തിൽ ആക്കേണ്ടിവന്ന ഒരമ്മയുടെ മകളായ സീമാദേവി അന്തർജനത്തിന് (45) പറയാനുള്ളത് ജീവിതവിജയത്തിന്റെ മധുരമൂറും കഥയാണ്. ഇല്ലായ്‌മയുടെ നോവുമായി അനാഥകേന്ദ്രത്തിൽ കരമന സ്വദേശിയായ സീമാദേവി ജീവിച്ചത് 21 വർഷം. എന്നാലിന്ന്, മധുരപലഹാരങ്ങൾ വിറ്റ് സ്വന്തം കാലിൽ നിൽക്കുന്ന അവർ ജീവിതത്തിൽ പോരാടുന്ന സ്ത്രീകളുടെ പ്രചോദനമാണ്. ശ്രീചിത്രാ ഹോമിൽ കഴിയവെ 1998ൽ വെൽഡിംഡ് തൊഴിലാളിയായ ശ്രീവത്സനെ വിവാഹം ചെയ്‌തു. മകൻ: പ്രശാന്ത്.
ലോക്ക് ഡൗണിൽ തുടങ്ങി
അഞ്ചാംക്ളാസ് വിദ്യാഭ്യാസം മാത്രമാണ് സീമയ്‌ക്കുള്ളത്. കൊവിഡിന്റെ ആരംഭത്തിലാണ് പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുകയെന്ന ആശയം മനസിലുദിച്ചത്. സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, വൈദ്യുതിഭവൻ, പി.എസ്.സി ഓഫീസ് തുടങ്ങി നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ക്ഷേത്രങ്ങൾക്ക് മുന്നിലും പലഹാരങ്ങളുമായി സീമാദേവിയെ കാണാം. പൊലീസുകാർക്കും സുപരിചിതയാണ്. ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും പൊലീസുകാരാണ്.
ഉണ്ണിയപ്പം, ചിപ്‌സ്, മുന്തിരിക്കൊത്ത്, അരിയുണ്ട, കേക്ക്, മുറുക്ക്, ഉപ്പേരി, അച്ചപ്പം, നെയ്യപ്പം തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്. ഇടിച്ചമ്മന്തി, ദോശപ്പൊടി, തേങ്ങാമിഠായി എന്നിവയും ഉണ്ടാക്കുന്നുണ്ട്. എന്നും പുലർച്ചെ 2.30ന് ഉണർന്നാണ് സീമ പലഹാരങ്ങൾ ഉണ്ടാക്കുന്നത്. തേങ്ങ ചിരകുന്നതിനും മറ്റും ഭർത്താവ് സഹായിക്കും. ബി.എസ്.സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ മകൻ പ്രശാന്താണ് പലഹാരങ്ങൾ കവറുകളിലാക്കി കാറിൽ വയ്‌ക്കുന്നത്. 12ഓടെ കാറോടിച്ച് നഗരത്തിലെത്തും. കാർ റോഡരികിൽ പാർക്ക് ചെയ്തശേഷം നടന്നാണ് പലഹാരങ്ങൾ വിൽക്കുന്നത്. ഉച്ചയൂണും വൈകിട്ടുള്ള ചായയും ഫ്ളാസ്‌കിൽ കാറിലുണ്ടാകും. രാത്രി 8.30ഓടെ വീട്ടിലേക്ക് മടങ്ങും. ഫോണിൽ ഓർഡർ ചെയ്യുന്നവർക്ക് പലഹാരങ്ങൾ വീട്ടിലെത്തിക്കും. ശനിയും ഞായറും ആവശ്യക്കാർക്ക് മൂന്നുകൂട്ടം കറികളും മീൻകറി, ഫ്രൈ, പീര എന്നിവയടങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഊണും നൽകും.
50,000 ലാഭം
500 രൂപയ്‌ക്ക് നാലുകിലോ ഏത്തക്കായ വാങ്ങി ചിപ്‌സ് ഉണ്ടാക്കിയായിരുന്നു തുടക്കം. പ്രതിദിനം 8000 രൂപയുടെ കച്ചവടം നടക്കും. എല്ലാ ചെലവുകളും കഴിച്ച് മാസം 50,000 രൂപ ലാഭം കിട്ടും.
' സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്തയാണ്
ഇതിലെത്തിച്ചത്. അഭിമാനമുണ്ട് "
- സീമാദേവി അന്തർജനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |