കൂത്തുപറമ്പ്: കൂത്തുപറമ്പ് കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരു പ്രതികൂടി പിടിയിൽ. മൈ ക്ലബ് ട്രെഡേഴ്സ് കമ്പനി ലീഡറായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ കയിനി സ്വദേശി മുഹമ്മദ് അലിയെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കോടിയോളം രൂപ ഇയാളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് മേഖലയിൽ നിന്നും മാത്രമായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മുഹമ്മദ് അലിയായിരുന്നു കൂത്തുപറമ്പ് മേഖലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇയാളുടെ കീഴിൽ പതിനഞ്ചോളം പേരാണ് തുക നിക്ഷേപിച്ചിരുന്നത്. സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മറ്റ് ജില്ലകളിൽ നിന്നടക്കം 100 കോടിയിൽ അധികം രൂപ ഇങ്ങനെ തട്ടി യെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് എട്ടോളം ജില്ലകളിലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുഖ്യപ്രതിയായിരുന്ന കമ്പനി ഡയറക്ടർ മുഹമ്മദ് ഫൈസലിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലൊണ് ഇയാളെ അറസ്റ്റ്ചെയ്തത്. കോഴിക്കോട് ആസ്ഥാനമായുള്ള മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് കോടികളുടെ തട്ടിപ്പുകൾ നടത്തിയത്. എന്നാൽ അങ്ങനെയൊരു കമ്പനിയില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രിൻസസ് ഗോൾഡൻ ഡയമണ്ട് എന്ന പേരിൽ ബാംങ്കോക്കിലും തായ്ലൻഡിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയിത്. തുടർ അന്വേഷണങ്ങളിലൂടെ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളം എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളുവെന്ന് കൂത്തുപറമ്പ് സി.ഐ. ബിനു മോഹൻ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രമാക്കിയായിരുന്നു മണി ചെയിൻ കമ്പനിയുടെ പ്രവർത്തനം.
തുടക്കം 2019ൽ
2019 ൽ ആണ് വ്യാജകമ്പനി മൈ ക്ലബ് ട്രെഡേഴ്സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്. കൂത്തുപറമ്പിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ആകെ 2.86 കോടിയോളം നഷ്ടപ്പെട്ടവരാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. പ്രതി പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേർ കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. കേസിൽ ഇനിയും പന്ത്രണ്ടോളം ആളുകളെ പിടികൂടാൻ ഉണ്ട്.
നരവധിപേർ കണ്ണികൾ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഇതിൽ കണ്ണികളായത്. ഒരു ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരും ഉണ്ട്. ഓരോവർഷവും വലിയ തുക തിരിച്ചുകിട്ടും എന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ എന്നും പണം സ്വീകരിച്ചത്. ഇതിനായി വിവിധ ജില്ലകളിൽ പ്രത്യേകം ഏജന്റുമാരും ഉണ്ടായിരുന്നുവത്രെ. പണം നിക്ഷേപിച്ചവർക്ക് തുക ലഭിക്കാതൊയതോടെയാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രദീപൻ കണ്ണി പൊയിലിന്റെ നിർദ്ദേശ പ്രകാശം പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെയാണ്സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സി.ഇ.ഒ.യുമായ മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ കൂത്തുപറമ്പ് സി.ഐ ബിനുമോഹനും സംഘവുംഅറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |