ഓഫീസ് പ്രവർത്തനം പഴയ കെട്ടിടത്തിൽ
തിരുവനന്തപുരം: സ്‌മാർട്ട് കെട്ടിടം പ്രവർത്തനസജ്ജമായിട്ട് നാലുമാസം കഴിഞ്ഞെങ്കിലും വാട്ടർ അതോറിട്ടിയുടെ കവടിയാർ സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും ഇപ്പോഴും പ്രവർത്തിക്കുന്നത് കവടിയാർ പൈപ്പ്‌ലൈൻ റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ.
ഏതുനിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിന് 50 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. കെട്ടിടത്തിന് അകത്തും പുറത്തുമായി കോൺക്രീറ്റ് അടർന്നുവീണ് കമ്പിയടക്കം പുറത്തുകാണാവുന്ന സ്ഥിതിയാണ്. പുറത്തുവന്ന കമ്പികളെല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. മഴ പെയ്‌താൽ ഓഫീസിലെ ചോർച്ച തടയുന്നതാണ് ജീവനക്കാരുടെ പ്രധാന ജോലി. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നിരവധിപ്പേർ എത്തുന്ന ഇവിടെ 40 ജീവനക്കാർ ജോലിചെയ്യുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതയിൽ ഉൾപ്പെടുത്തി കോർപ്പറേഷനായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. രണ്ടുവർഷം കൊണ്ട് കെട്ടിടം പണി പൂർത്തിയായി. വാട്ടർ അതോറിട്ടിയുടെ പ്രോജക്ട് സെക്ഷനായിരുന്നു മേൽനോട്ടച്ചുമതല. ഇതിനൊപ്പം ജോലികൾ പുരോഗമിച്ചിരുന്ന പോങ്ങുംമൂട്, വെള്ളയമ്പലം സെക്ഷനുകളുടെ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായി. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ ഇതുവരെയും അത്തരത്തിലുള്ള ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് സെക്ഷൻ ജീവനക്കാർ വ്യക്തമാക്കി.
ഓഫീസുകൾ തമ്മിൽ
100 മീറ്റർ വ്യത്യാസം
കവടിയാറിൽ നിന്ന് പൈപ്പ്ലൈൻ ഭാഗത്തേക്ക് ഇറങ്ങുന്നിടത്താണ് വാട്ടർ അതോറിട്ടിയുടെ പണി പൂർത്തിയായ സ്‌മാർട്ട് കെട്ടിടം. പാർക്കിംഗ് ഉൾപ്പെടെ മൂന്ന് നിലകളായി നിർമ്മാണം. താഴെ പത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം. വൈഫൈ, സോളാർ അടക്കമുള്ള ആധുനിക സൗകര്യങ്ങളുണ്ട്. ഫ്രണ്ട് ഓഫീസ്, രണ്ട് കൗണ്ടർ എന്നിവയടക്കം നിരവധി ഓഫീസ് മുറികളോടെയാണ് ഭിന്നശേഷി സൗഹൃദമായ കെട്ടിടം.
റോഡിന്റെ പ്രശ്‌നമെന്ന്
ചെളിക്കുണ്ടായ റോഡിലാണ് നിലവിലെ ഓഫീസ് പ്രവർത്തിക്കുന്നത്. പൈപ്പ് ലൈൻ റോഡായതിനാൽ ഇവിടെ ടാറിംഗ് നടത്തുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇന്റർലോക്ക് സംവിധാനം കൊണ്ടുവരാൻ നീക്കമുണ്ടായെങ്കിലും നടന്നില്ല. റോഡുപണിയുടെ കാര്യത്തിൽ തീരുമാനമുണ്ടായിട്ട് ഉദ്ഘാടനം മതിയെന്ന നിലപാടാണ് കോർപ്പറേഷനെന്നാണ് ആക്ഷേപം.
നിയമസഭാസമ്മേളനം കഴിഞ്ഞാലുടൻ ഉദ്ഘാടനം ഉണ്ടാകും. മന്ത്രി റോഷി അഗസ്റ്റിനോട് സമയം ചോദിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ റോഡിൽ ഇന്റർലോക്കിടുന്നതിനായി രണ്ടുകോടി രൂപയുടെ പദ്ധതികളുണ്ടായിരുന്നു.പക്ഷേ വാട്ടർ അതോറിട്ടിയുടെ എതിർപ്പുമൂലമാണ് അത് നടക്കാതിരുന്നത്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വി.കെ. പ്രശാന്ത്, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |