കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കണ്ടക്ടർക്ക് പേപ്പർ ബ്ലേഡ് ആക്രമണത്തിൽ പരിക്കേറ്റു. ഗുരുവായൂർ -വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന 'വേദിക' ബസിന്റെ കണ്ടക്ടർ പറവൂർ പടിയത്ത് വീട്ടിൽ സിജുവിന്റെ (31) നെഞ്ചിൽ പന്ത്രണ്ട് തുന്നിക്കെട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടിയ ഇയാളെ വിട്ടയച്ചു. വൈറ്റില - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'അമ്മേ നാരായണ' ബസിന്റെ ഉടമയും കണ്ടക്ടറുമായ നായരമ്പലം പുത്തൻപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണനെ (52) മരട് പൊലീസ് അറസ്റ്റ് ചെയ്തു.
സമയക്രമത്തെ ചൊല്ലി ഇന്നലെ രാവിലെ 7.25നാണ് ബസ് ജീവനക്കാർ യാത്രക്കാർ നോക്കി നൽക്കെ ഏറ്റുമുട്ടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഗുരുവായൂരിൽ നിന്ന് രാവിലെ യാത്ര ആരംഭിച്ച 'വേദിക' രണ്ട് മിനിറ്റ് വൈകിയാണ് പറവൂർ മുനിസിപ്പിൽ ബസ് സ്റ്റോപ്പിൽ എത്തിയത്. രണ്ട് യാത്രക്കാർ അവിടെ നിന്ന് കയറി. അമ്മേ നാരായണ ബസിന്റെ സർവീസ് സമയമായിരുന്നത്രെ ഇത്. ഇരു ബസുകളും വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ സമയക്രമത്തെ ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് പേപ്പർ ബ്ലേഡ് എടുത്ത് രാധാകൃഷ്ണൻ സിജുവിന്റെ നെഞ്ചിൽ വരയുകയായിരുന്നു.
തുടർന്ന് യാത്രക്കാർ പൊലീസിൽ വിവരമറിച്ചു. മരട് പൊലീസ് സ്ഥലത്തെത്തി രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ബസിൽ പൂമാല കെട്ടാനും മറ്റും ഉപയോഗിച്ചിരുന്ന പേപ്പർ ബ്ലേഡ് ഉപയോഗിച്ചാണ് സിജുവിനെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടും ഇരുബസിലെയും ജീവനക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായതായി മറ്റു ബസ് ജീവനക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |