ഡിസംബറിൽ ഇന്റർലോക്കിടാൻ ചെലവാക്കിയ പണവും വെള്ളത്തിൽ
തിരുവനന്തപുരം: കല്ലാട്ടുമുക്ക് റോഡ് തകർന്ന് കുണ്ടും കുഴിയുമായി യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു.
കണ്ണൊന്ന് തെറ്റിയാൽ കുഴിയിൽ പെട്ട് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലേക്ക് കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും വീഴുന്ന അവസ്ഥയാണ്.
അപകടങ്ങൾ തുടർക്കഥയാകുമ്പോഴും കണ്ണടച്ചിരിക്കുകയാണ് അധികാരികൾ. വെള്ളക്കട്ടും അപകടങ്ങളും വർദ്ധിച്ചപ്പോൾ മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് ഇന്റർലോക്ക് പാകിയിരുന്നു. പൊതുമരാത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇന്റർലോക്കിട്ടത്. തുടർന്ന് റോഡ് നവീകരണത്തിന് 8കോടി അനുവദിച്ച
വി. ശിവൻകുട്ടി എം.എൽ.എയെ അഭിനന്ദിച്ച് സ്ഥലത്ത് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
എന്നാൽ റോഡ് വീണ്ടും പൊളിഞ്ഞ് അപകടം പെരുകിയതോടെ ഫ്ലക്‌സ് ബോർഡും അപ്രത്യക്ഷമായി. ഡിസംബറിൽ ഇന്റർലോക്ക് പാകിയതിന് ശേഷമുള്ള ഭാഗം ഏപ്രിലോടെയാണ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയത്.
ദീർഘവീഷണമില്ലാത്ത മരാമത്ത് പണിയാണ് ലക്ഷങ്ങൾ പാഴാക്കിയതെന്നാണ് പ്രധാന ആക്ഷേപം.
സമീപത്തെ ഓടകൾ യഥാസമയം വൃത്തിയാക്കാത്തിനാൽ മലിനജലം റോഡിൽ നിറയുന്നതും പതിവാണ്.
മണക്കാട് മുതൽ തിരുവല്ലം വരെ റോഡ് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും നടപടി തുടങ്ങിയില്ലെന്നാണ് പരാതി. എസ്.ഡി.പിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |