കിളിമാനൂർ: പകൽ സമയങ്ങളിലും നാട്ടിൻ പുറങ്ങളിൽ പന്നി ശല്യം രൂക്ഷം. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരം ലഭിച്ചെങ്കിലും പന്നികൾക്ക് നേരെ 'വെടിപൊട്ടുന്നില്ല.' പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ കൃഷിയിടങ്ങളിൽ പന്നിശല്യം വ്യാപകമായി. കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിൽ വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് ഏറ്റവും കൂടുതൽ പരാതി ഉന്നയിച്ചത് പഞ്ചായത്ത് ഭരണസമിതികളായിരുന്നു. ഇതോടെയാണ് ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്.
നാട്ടിൻപുറങ്ങളിൽ ശല്യക്കാരായ കാട്ടുപന്നികളെ ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എങ്ങനെ മറവു ചെയ്യണം എന്നതുൾപ്പെടെ നിർദേശങ്ങൾ നൽകിയിരുന്നു. ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ വെടിവച്ചു കൊല്ലേണ്ടത്. എന്നാൽ, ചില പഞ്ചായത്തുകൾ പ്രത്യേകാധികാരം വിനിയോഗിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുന്നു.
ചെലവും വില്ലൻ
നിലവിലെ സാഹചര്യത്തിൽ വെടിവച്ചുകൊല്ലാനുള്ള ചെലവ് പഞ്ചായത്തുകളാണ് വഹിക്കേണ്ടിവരിക. ഏതെങ്കിലും തരത്തിൽ പാളിച്ച വന്നാൽ വനംവകുപ്പിന്റെ നിയമനടപടി നേരിടേണ്ടിവരുമോയെന്ന ആശങ്കയും പലർക്കുമുണ്ട്.
വെല്ലുവിളികൾ
1. പൊലീസിന്റെയും വനംവകുപ്പിന്റെയും സേവനം ലഭിക്കുന്നില്ല.
2. പഞ്ചായത്തുകളിലും ലൈസൻസ് ഉള്ള തോക്ക് ഉപയോഗിക്കുന്നവർ വിരളം.
3. തോക്ക് ലൈസൻസുള്ളവരുടെ ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കവും പാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |