നഗരസഭയുടെ വഴിയോരക്കച്ചവടമേള 14ന് ആരംഭിക്കും
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം തലസ്ഥാന നഗരി വീണ്ടും മേളപ്പെരുമയിലേക്ക് നീങ്ങുന്നു. കുടുംബശ്രീയുടെ സരസ് മേളയ്ക്കും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മേളയ്‌ക്കും ശേഷമാണ് നഗരസഭയുടെ തെരുവ് കച്ചവട മേള ഒരുങ്ങുന്നത്. തലസ്ഥാനത്തൊരുങ്ങുന്ന മേളകളെ ആഘോഷമാക്കുന്ന നഗരവാസികൾ ഈ മേളയേയും ആവേശത്തോടെ വരവേൽക്കാൻ ഒരുങ്ങുകയാണ്. 'സ്വാതന്ത്ര്യം തന്നെ അമൃതം" ആഘോഷ പരിപാടികളുടെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടമേള സംഘടിപ്പിക്കുന്നത്. 14 മുതൽ 21 വരെ കനകക്കുന്നിലാണ് പരിപാടി. 14ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തെരുവ് കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് മേള. വഴിയോര കച്ചവടക്കാർക്കുള്ള വായ്‌പ- തിരിച്ചറിയൽ കാർഡ് വിതരണം, സെമിനാറുകൾ, ശില്പശാല, വ്യാപാരമേള, തെരുവ് കച്ചവടക്കാർക്കായി ആർ.കെ.വി റോഡിൽ തയ്യാറാക്കിയ വെൻഡിംഗ് സോൺ ഉദ്‌ഘാടനം എന്നിവയും ഫുഡ് സ്റ്റാളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കച്ചവടക്കാരുടെയും കുടുംബാംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും പ്രശസ്‌ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും. മേളയുടെ മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്നിന് വിളംബരജാഥ നടക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
നഗരസഭ ജനങ്ങളിലേക്ക് കാമ്പെയിൻ
അഴിമതി രഹിത സത്‌ഭരണവും സമഗ്ര നഗരവികസനവും ലക്ഷ്യമിട്ടുള്ള 'നഗരസഭ ജനങ്ങളിലേക്ക് " കാമ്പെയിന് സ്വീകാര്യതയേറുന്നു. ആദ്യം കാമ്പെയിൻ സംഘടിപ്പിച്ച ശ്രീകാര്യം സോണലിൽ 104 അപേക്ഷകളാണ് ലഭിച്ചതെങ്കിൽ രണ്ടാമത് നടത്തിയ വിഴിഞ്ഞത്ത് 514 എണ്ണം ലഭിച്ചു. ജനങ്ങൾക്ക് കോർപ്പറേഷൻ ഭരണസമിതിയിലുള്ള വിശ്വാസത്തിന്റെയും കാമ്പെയിൻ ജനങ്ങൾ ഏറ്റെടുത്തതിന്റെയും തെളിവാണിതെന്ന് മേയർ പറഞ്ഞു.
കണക്ട് ദി മേയർ
നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വാട്സ്ആപ്പ് പരാതി പരിഹാര സംവിധാനവും ജനകീയമായി മാറുന്നു. 'കണക്ട് ദ മേയർ" എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ച് കൂടുതൽ നഗരവാസികളിലേക്ക് സേവനമെത്തിക്കാനാണ് നഗരസഭാ തീരുമാനം. മേയറുടെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്ന അടിയന്തര സ്വഭാവമുള്ള പരാതികളിൽ ഉടൻ പരിഹാരം കാണും. സമൂഹമാദ്ധ്യമത്തിലൂടെ സുധീർ എബ്രഹാം എന്ന വ്യക്തിയാണ് 'കണക്ട് ദ മേയർ" എന്ന ആശയം നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |