കോട്ടയം: പഞ്ചായത്ത് വക ടി.വി സെന്ററിൽ ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തയാളെ വിറകു കമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെച്ചിപ്പുഴൂർ വട്ടക്കാനത്തിൽ അജിത്ത് (30), ളാലം നെച്ചിപ്പുഴൂർ കൈത്തുംകര അനീഷ് (വിനീത്, 38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കരൂർ വൈദ്യശാല കല്ലംമ്പള്ളിയിൽ സുനീഷ് (29) ആണ് മരിച്ചത്. ആഴ്ചകൾക്ക് മുൻപ് സുനീഷിന്റെ വീടിനു സമീപത്താണ് കേസിനാസ്പദമായ സംഭവം.
പ്രതികൾ കരൂർ പഞ്ചായത്ത് വക രാജീവ് നഗർ ടി.വി സെന്ററിൽ ഇരുന്നു മദ്യപിക്കുകയും ഇത് കണ്ടുകൊണ്ടുവന്ന സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാൻ പാടില്ലെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ വീട്ടിൽ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തുനിന്നാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, സി.പി.ഒ മാരായ രഞ്ജിത്ത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |