തിരുവനന്തപുരം: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ നെയ്യാറ്റിൻകരയെ അടുപ്പിച്ച് നിറുത്തിയ നെയ്യാറ്റിൻകര വെടിവയ്‌പ്പിന് ഓഗസ്റ്റ് 31ന് 84 വയസ് തികയും. നിരായുധരായവർക്കെതിരെ ബ്രിട്ടീഷ് പട്ടാളമേധാവി വെടിയുതിർത്തപ്പോൾ നെയ്യാറ്റിൻകരയുടെ മണ്ണിൽ ഏഴ് സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവനാണ് പൊലിഞ്ഞത്. വെടിവയ്‌പ്പിനിടെ തൊട്ടടുത്ത വീടിന് മുന്നിൽ നെല്ലുണക്കുകയായിരുന്ന കാളി എന്ന സ്‌ത്രീയും മരിച്ചു.
കല്ലുവിള പൊടിയൻ, അത്താഴമംഗലം രാഘവൻ (വീരരാഘവൻ), നടൂർകൊല്ല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം മുത്തൻപിള്ള, വാറുവിളാകം പദ്മനാഭപിള്ള, മരുത്തൂർ വാസുദേവൻ എന്നിവരായിരുന്നു ജീവൻ നഷ്‌ടപ്പെട്ട ധീരർ.
സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയെ അറസ്റ്റുചെയ്‌തതിനെ തുടർന്ന് നെയ്യാറ്റിൻകര കിഴക്കേതെരുവ് എൻ.കെ.പദ്‌മനാഭപിള്ളയെ പ്രസിഡന്റായി നോമിനേറ്റ് ചെയ്‌തിരുന്നു. തുടർന്ന് എൻ.കെ. പദ്‌മനാഭപിള്ളയെ അറസ്റ്റ് ചെയ്യാൻ 1938 ഓഗസ്റ്റ് 31ന് രാവിലെ എട്ടിന് സി.ഐ.ഡി സൂപ്രണ്ട് ടി.ആർ. രാമൻപിള്ള നെയ്യാറ്റിൻകരയിലെത്തി. പദ്‌മനാഭപിള്ളയെ വീട്ടിൽനിന്ന് അറസ്റ്റുചെയ്‌ത് കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകവേ, ടി.ബി ജംഗ്ഷനിലെത്തിയപ്പോൾ ഒരു സുഹൃത്തിനെ കാണാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വക്കീൽ വാസുദേവൻപിള്ളയെ കണ്ട് പ്രസിഡന്റിന്റെ അധികാര ചിഹ്നമായ തലപ്പാവ് നൽകാനായിരുന്നു പോയത്. വാർത്തയറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വാതന്ത്ര്യ സമരസേനാനികൾ ടി.ബി. ജംഗ്ഷനിലെത്തി.
പൊലീസ് പദ്‌മനാഭപിള്ളയെ ബസിൽ കയറ്റി തിരുവനന്തപുരത്തേക്ക് സ്ഥലംവിട്ടു. രോഷാകുലരായ ജനക്കൂട്ടം ഇവർ വന്ന കാർ മരുത്തൂർ ഏലായിൽവച്ച് തീയിട്ടു. വൈകിട്ട് വൻജനാവലിയാണ് നെയ്യാറ്റിൻകര ജംഗ്ഷനിൽ തടിച്ചുകൂടിയത്. തുടർന്ന് കേണൽ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളം നെയ്യാറ്റിൻകരയിലേക്ക് തിരിച്ചു. പട്ടാളം ബാലരാമപുരത്തെത്തിയപ്പോൾ ഫക്കീർഖാന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനികൾ കല്ലേറോടെയായിരുന്നു അവരെ എതിരേറ്റത്. നെയ്യാറ്റിൻകര ജംഗ്ഷനിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിൽ പട്ടാളമെത്തി. അവിടെ തടിച്ചുകൂടിയിരുന്ന നിരായുധരായ സ്വാതന്ത്ര്യ സമരസേനാനികൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. പട്ടാളത്തിന് നേരെ കരിങ്കല്ലുമായി പാഞ്ഞടുത്ത വീരരാഘവനായിരുന്നു ആദ്യം വെടിയേറ്റ് മരിച്ചത്. വെടിവയ്‌പ്പിൽ മരിച്ചവരുടെ ഓർമ്മകൾ പേറിയ സ്‌മൃതി മണ്ഡപം നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ജംഗ്‌ഷനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |