തിരുവനന്തപുരം: ഓണം പ്രമാണിച്ച് വാഹന പരിശോധന കർശനമാക്കുമെന്ന് റൂറൽ എസ്.പി ഡി. ശില്പ പറഞ്ഞു. എസ്.പിയായി ചുമതലയേറ്റശേഷം കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫീസർമാരുടെ യോഗം വിളിച്ച് ക്രമസമാധാന സാഹചര്യവും കേസ് അന്വേഷണ പുരോഗതികളും വിലയിരുത്തിക്കൊണ്ടാണ് ശില്പ ദൗത്യം തുടങ്ങിയത്.
കർണാടക കേഡർ ഐ.പി.എസ് ഓഫീസറായിരുന്ന ഡോ.വി. ദിവ്യാഗോപിനാഥ് ഡെപ്യൂട്ടേഷൻ അവസാനിച്ച് തിരികെ പോയ ഒഴിവിലാണ് ശില്പയുടെ നിയമനം. ഓണത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കർശന നടപടി കൈക്കൊള്ളും. ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിലെല്ലാം മഫ്ടി പൊലീസിനെ നിയോഗിക്കും. ആഘോഷത്തിനായി ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പൊലീസുണ്ടാകും. 40 പൊലീസ് സ്റ്റേഷനുകളും അഞ്ച് സബ് ഡിവിഷനുകളും ഉൾപ്പെടുന്ന റൂറൽ പൊലീസ് ജില്ല കുറ്റകൃത്യങ്ങളിൽ മുൻപന്തിയിലാണ്. വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ആക്ഷൻ പ്ളാൻ ആവിഷ്കരിക്കുന്നതിനൊപ്പം പട്രോളിംഗും കാര്യക്ഷമമാക്കും. സർക്കാരിന്റെ സുപ്രധാന നയമെന്ന നിലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന. സ്ത്രീകളുടെ പരാതികളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തരുത്.
ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും റൂറൽ എസ്.പി വ്യക്തമാക്കി. സ്ഥിരം ക്രിമിനലുകൾക്കും കുറ്റവാളികൾക്കുമെതിരെ കാപ്പനിയമ പ്രകാരം നടപടി കൈക്കൊള്ളും. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ റെയ്ഡുകൾ കർശനമാക്കും. സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
കൂടത്തായി കൂട്ടക്കൊലപാതകക്കേസ് അന്വേഷിച്ച സംഘത്തിൽ എ.എസ്.പിയായിരുന്നു 2016 ബാച്ചുകാരിയായ ശില്പ.
ബംഗളൂരു സ്വദേശിയാണ്. കാസർകോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എസ്.പിയായി സേവനം അനുഷ്ടിച്ചതിന്റെ അറിവും അനുഭവ പരിചയവുമുള്ള ശില്പ കൊവിഡ് മുൻനിരപ്പോരാളിയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു. എൽ ആൻഡ് ടി സീനിയർ ഡെവലപ്മെന്റ് മാനേജർ ഹസനാണ് ഭർത്താവ്. വിദ്യാർത്ഥിയായ ഇറ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |