തിരുവനന്തപുരം: സൊമാറ്റോ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയിലെ തൊഴിലാളികൾ ജില്ലയിൽ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ശമ്പള അലവൻസ് വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കത്തെ തുടർന്നായിരുന്നു സമരം. അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാലിന്റെ നേതൃത്വത്തിൽ ലേബർ കമ്മിഷണറേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം പ്രതിവാര ഇൻസെന്റീവും മഴസമയങ്ങളിൽ ഇൻസെന്റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തിൽ കുറവും വരുത്താൻ തീരുമാനമായി. നാലായിരം രൂപയ്ക്ക് മേൽ ഭക്ഷണ വിതരണം നടത്തുമ്പോൾ 15 ശതമാനം കമ്മിഷനും 5000ന് മേൽ 25 ശതമാനവും 7500 രൂപയ്ക്ക് മുകളിൽ ഭക്ഷണവിതരണം നടത്തുമ്പോൾ 35 ശതമാനവും വിതരണ തൊഴിലാളികൾക്ക് ഇൻസെന്റീവായി ലഭിക്കും. മഴയുള്ള സമയങ്ങളിൽ ലഭിച്ചിരുന്ന ബോണസ് തിരികെ സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനമായി. തിരക്കുള്ള സമയങ്ങളിൽ അത് 25രൂപയും അല്ലാത്ത സമയങ്ങളിൽ 20രൂപയുമാണ് ലഭിക്കുക.
ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനിൽ ദൂരവ്യത്യാസമുണ്ടെങ്കിൽ അക്കാര്യം മാനേജ്‌മെന്റിനെ നേരത്തേ അറിയിക്കണം. ആഴ്ചയിലൊരിക്കൽ ടീം ലീഡർ സർവീസ് അനുവദിക്കണം. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് കുറഞ്ഞ വെയിറ്റിംഗ് സമയം 15 മിനിട്ടിൽ നിന്ന് 10 മിനിട്ടാക്കി കുറച്ചു. വിതരണ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കണം. ആഴ്ചയിലെ ആറു ദിവസത്തെ പ്രവർത്തനം വിലയിരുത്തി അർഹമായ വേതനം നൽകേണ്ടതാണെന്നും ചർച്ചയിൽ തീരുമാനമായി. സൊമാറ്റോ കേരള കർണാടക സ്‌റ്റേറ്റ് ഹെഡ് വി. എം.ഹിരൺ, സൊമാറ്റോ സൗത്ത് ഇന്ത്യ റീജിയണൽ ഹെഡ് അഭിഷേക് ഷെട്ടി, ഡോ. ഷിജുഖാൻ, അനൂപ് വി, ഡി. സുരേഷ്, ബാലചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |