തിരുവനന്തപുരം: കൊവിഡ് കാലത്ത് അടിപതറിയ റെഡിമെയ്ഡ് വസ്ത്ര മേഖല ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ജില്ലയിലെ വസ്‌ത്രവ്യാപാര ശാലകളിലെല്ലാം തിരക്കേറി. മറ്റ് വസ്ത്രങ്ങളെക്കാൾ കസവ് വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ.വിലക്കുറവിൽ വസ്‌ത്രങ്ങൾ ലഭിക്കുന്ന രാമചന്ദ്രൻസ് അടക്കമുള്ള വസ്‌ത്രവിപണനശാലകളിൽ സൂചികുത്താൻ ഇടമില്ലാത്തവിധം തിരക്കാണ്.സ്ത്രീകളുടെ വസ്ത്ര വിപണിയിലെ താരം ടിഷ്യൂസിൽക്കിൽ തീർത്ത ദാവണികളും സാരികളുമാണ്. വിവിധ തരത്തിലുള്ള പ്രിന്റുകളും ഹാൻഡ് എംബ്രോയ്ഡറികളുമുള്ള ദാവണികളും സാരികളും വാങ്ങിയാണ് പെൺകുട്ടികൾ കോളേജ് ഓണം ആഘോഷമാക്കിയത്. ആയിരം രൂപ മുതൽ 3500 വരെ വിലയുള്ള ദാവണികൾ കടകളിൽ ലഭ്യമാണ്. മ്യൂറൽ പ്രിന്റുകളുള്ള കസവിനും കേരള സാരികൾക്കും വിപണിയിൽ ഉയർന്ന ഡിമാൻഡാണെന്ന് പുളിമൂട്ടിൽ സിൽക്‌സ് ഉടമ ആർ.സുബിൻ പറഞ്ഞു. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും തുടങ്ങി കസവു സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. പഴയ ഒറ്റക്കര കസവ് ബോർഡറുകളുള്ള സാരികൾ വിപണിയിൽ കുറഞ്ഞു. അഞ്ഞൂറുരൂപ മുതൽ 4000 രൂപവരെയുള്ള സാരികൾക്കാണ് ആവശ്യക്കാരുള്ളത്. കേരള സാരിയും സെറ്റും മുണ്ടും വേണ്ടാത്തവർക്ക് ‘ഓണം മൂഡുള്ള’ അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യമാണ്. ഓഫ് വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്ഡറിയുമുള്ള സൽവാറുകളും ലെഹംഗകളും വാങ്ങാൻ ആവശ്യക്കാർ ഏറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |