കിളിമാനൂർ: കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വികസനത്തിനും നടത്തിപ്പിനുമായി നിർവഹണ ഏജൻസിയെ നിശ്ചയിക്കാൻ ധാരണയായിരുന്നതിനെ തുടർന്ന് അന്നത്തെ എം.എൽ.എ ബി. സത്യന്റെ നേതൃത്വത്തിൽ ടൂറിസം ഡയറക്ടറേറ്റിൽ അവലോകന യോഗം നടന്നിരുന്നു. നിരവധി തവണ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും നാളിതു വരെയായിട്ടും ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
ഐതിഹ്യവും വിനോദവും സാഹസികതയും ഒത്തു ചേർന്ന് വിനോദ സഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളുമായി സ്ഥിതി ചെയ്തിരുന്ന കടലുകാണിപ്പാറ അർഹിച്ച പരിഗണന കിട്ടാതെ അവഗണനയിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി 2020 ആഗസ്ത് 17 ന് 'അവഗണന തലയുയർത്തിയ കടലുകാണിപ്പാറ " എന്ന തലക്കെട്ടിൽ വാർത്ത നൽകിയതിനെ തുടർന്ന് ഈ വിഷയം അന്നത്തെ എം.എൽ.എ ബി. സത്യൻ നിയമസഭയിൽ സബ്മിഷന് വച്ചിരുന്നു. അതിനെത്തുടർന്ന് പ്രദേശത്തെ ടൂറിസത്തിന്റെ സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ഈ സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കുമെന്നും സബ്മിഷനു മറുപടിയായി അന്ന് ടൂറിസം മന്ത്രി പറഞ്ഞിരുന്നു.
രണ്ടാം ഘട്ടത്തിനായി അനുവദിച്ച തുക - 1.87 കോടി.
അറിയാൻ അനവധി
കടലുകാണിപ്പാറ സംസ്ഥാന പാതയിൽ കാരേറ്റ് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും, അതിലൂടെയുള്ള കപ്പലുകളെയും കാണാം. പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം കാണാം. ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.
സൗന്ദര്യം നശിക്കുന്നു
കടലുകാണിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനമെത്തുന്നത്. ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പിലാക്കിയിരുന്നങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിക്കുകയായിരുന്നു. പ്രദേശം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൺ കൗൺസിലിന്റെ നിയന്ത്രണത്തിലാകും ഇനി നിർമ്മാണ പ്രവർത്തനം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |