ആര്യനാട്: ഇറവൂർ പാറക്വാറിയിൽ വിജിലൻസ് റെയ്ഡ് നടത്തി. ഇന്നലെ പുലർച്ചേ മൂന്ന് ഓടെയാണ് വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പാറക്വാറി പ്രവർത്തിക്കാൻ ലൈസൻസ് ഇല്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. ലൈസൻസ് ഉണ്ടെങ്കിലും ജിയോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അനിൽ കുമാർ അറിയിച്ചു.
ഇറവൂർ പാറക്വാറിയിലേക്ക് പേപ്പാറ ഡാമിൽ നിന്ന് 5 കിലോമീറ്ററും നെയ്യാർ ഡാമിൽ നിന്ന് 6 കിലോമീറ്ററും ആകാശദൂരമുണ്ട്. വനംവകുപ്പ് നടത്തിയ സർവേയിൽ ഡാം മുകളിൽ നിന്ന് 10 കിലോമീറ്റർ ആകാശ ദൂര പരിധിക്കുള്ളിൽ പാറക്വാറികൾ പ്രവർത്തിക്കാൻ പാടില്ല. ഇതേ തുടർന്നാണ് ജിയോളജി വകുപ്പ് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. തുടർന്ന് ക്വാറി ഉടമ കോടതിയെ സമീപിച്ചു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിയായതിനാൽ പ്രവർത്തിക്കാമെന്ന ഉത്തരവ് കോടതിയിൽ നിന്ന് ക്വാറി ഉടമയ്ക്ക് ലഭിച്ചതായി ഇൻസ്‌പെക്ടർ പറഞ്ഞു. വൈൽഡ് ലൈഫ് അധികൃതരുടെ കമ്മിറ്റിയിൽ വിഷയം എത്തുകയും തുടർന്ന് ജിയോളജി വകുപ്പ് ക്വാറിയിൽ നിന്ന് വാഹനങ്ങൾക്ക് കരിങ്കല്ല് എടുക്കുന്നതുള്ള പാസ് നിറുത്തലാക്കുകയും ചെയ്തു.ക്വാറി പ്രവർത്തിക്കുന്നതിന് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടുണ്ടെങ്കിൽ വിധിപ്പകർപ്പ് ഹാജരാക്കാൻ വിജിലൻസ് സംഘം നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |