തിരുവനന്തപുരം:കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീടൊരുങ്ങുന്നു. മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിക്കുന്ന ഫ്ളാറ്റുകളുടെ നിർമ്മാണം അടുത്ത മാസം ആരംഭിക്കും.മൃഗസംരക്ഷണ വകുപ്പിന്റെ എട്ടും നഗരസഭയും രണ്ട് ഏക്കറും ഉൾപ്പെടെ 10 ഏക്കറിലാണ് ഫ്ളാറ്റുകൾ നിർമ്മിക്കുന്നത്. ക്ഷീരവികസനവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പിന് കൈമാറി. ലാൻഡ് റവന്യൂ കമ്മിഷണറുടെ ശുപാർശകൂടി പരിഗണിച്ചാണ് നടപടി.
ഫ്ളാറ്റുകളുടെ പ്ളാനുകൾ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലാണ്.രണ്ടാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് ഉൾപ്പെടെ തയ്യാറാക്കും. തുടർന്ന് ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടികളിലേയ്ക്ക് കടക്കും.500 മത്സ്യത്തൊഴിലാളികൾക്ക് ഫ്ളാറ്റുകൾ ലഭിക്കുമെന്നാണ് കണക്കൂട്ടുന്നത്. എന്നാൽ ഇതിൽ കൂടുതൽ പേരെ കൂടി ഉൾക്കൊള്ളിച്ച് 600 പേർക്ക് ഫ്ലാറ്റുകളെന്ന ചർച്ചയും നടക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ നടപടികളും പൂർത്തിയാകും.പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ളാറ്റുകളുടെ നിർമ്മാണം.
ക്യാമ്പിൽ കഴിയുന്ന എല്ലാ പേർക്കും ഫ്ളാറ്റ് നൽകും
കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട് വലിയതുറയിലെ ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്ന 284 കുടംബങ്ങൾക്ക് മുട്ടത്തറയിൽ ഫ്ളാറ്റ് നൽകും. കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നവരെയും സർവേ നടത്തി കണ്ടെത്തിയിട്ടുണ്ട്. ബാക്കി വരുന്ന ഫ്ളാറ്റുകൾ ഇവർക്കും നൽകും.രണ്ട് ബെഡ് റൂം,ഹാൾ,കിച്ചൺ എന്നിവയുണ്ടാകും.ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് മുൻപ് ജിയോളജി വകുപ്പ് മണ്ണ് പരിശോധന നടത്തി അനുമതി നൽകിയിരുന്നു. മുട്ടത്തറയിൽ ഫ്ളാറ്റ് നിർമ്മിക്കുമെന്ന് തീരശോഷണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മന്ത്രിസഭ ഉപസമിതി നടത്തിയ ചർച്ചയിലാണ് ഭൂമി കൈമാറാൻ തീരുമാനമായത്. ജോലികൾ ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തിയാക്കി ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 500 പേർക്ക് ഫ്ളാറ്റ് നിർമ്മിക്കുന്നതിന് 60 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |