പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡുകൾ തകർന്നിട്ടും യാതൊരു നടപടിയുമെടുക്കാതെ അധികാരികൾ. നിർമ്മാണത്തിലെ അപാകതയെ തുടർന്ന് കുറുപുഴ, ഇളവട്ടം, പ്ലാവറ പമ്പ്,കുശവൂർ, പെരിങ്ങമ്മല പഞ്ചായത്ത് ജംഗ്ഷൻ, ഇടിഞ്ഞാർ എന്നീ റോഡുകളിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുടവനാട്, ആനക്കുഴി, പാലുവള്ളി റോഡുകളിൽ പേരുകൾപോലെ തന്നെ ആനക്കുഴികളാണുള്ളത്.
സ്‌കൂൾ, ആരാധനാലയങ്ങൾ, മീൻമുട്ടി ടൂറിസം കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. താന്നിമൂട്ടിൽ നിന്ന് പേരയത്തേക്കുള്ള റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ആറുമാസം തികഞ്ഞില്ല. എന്നിട്ടും പുതിയ റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി. നന്ദിയോട് പാലുവള്ളി റോഡ് തകർന്ന് തരിപ്പണമായത് കൂടാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കടുവാപ്പാറപാലം ഭാഗികമായി തകർന്നു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ അടക്കം സർവീസ് നടത്തിയിരുന്ന ഈ പാലം തകർന്ന് 10 മാസമായിട്ടും അധികാരികൾ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.
തകർന്ന കടുവാപ്പാറപാലം
കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ച മട്ടാണ്. നിലവിൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളും സർവീസുകൾ അവസാനിപ്പിച്ചു. വെഞ്ഞാറമൂട് പാലോട് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി. സ്‌കൂളുകളിൽ പ്രവർത്തനം പുനഃരാരംഭിച്ചതോടെ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചടച്ചിക്കരിക്കകം, മീൻമുട്ടി, പാലുവള്ളി എന്നീ മേഖലകൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്.
പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ
ചെല്ലഞ്ചി നന്ദിയോട് റോഡിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പാലത്തിനായി വീണ്ടും പൈസ അനുവദിക്കാനാവില്ലെന്നും നിലവിലെ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിനും ശാശ്വത പരിഹാരമാകുമെന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ നിലവിലെ പാലം പൊളിക്കാതെ തന്നെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്താൽ നിലവിലെ സാഹചര്യത്തിൽ നിന്ന് ചെറിയ മാറ്റം വരുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലം പരിശോധിച്ചെങ്കിലും ബലക്ഷയത്തിലായ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |