തിരുവല്ല: നഗരമദ്ധ്യത്തിലെ വീട്ടിൽനിന്ന് 17ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവൽ വീട്ടിൽ സെൽവരാജ് ക്രിസ്റ്റഫർ (43) ആണ് പിടിയിലായത്. തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയിൽ ലീലാ ബോബിയുടെ വീട്ടിൽ നിന്ന് വജ്രം അടക്കമുള്ള ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ സി.സി. ടി.വി. അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ 20ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനാലയിലൂടെ കൈയ്യിട്ട് വാതിൽ തുറന്ന് അകത്തുകയറിയ പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. സംഭവസമയം വീടിന്റെ ഒന്നാംനിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ലീലാ ബോബി പുലർച്ചെയോടെയാണ് മോഷണ വിവരം അറിഞ്ഞത്. തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിൽ മാർത്താണ്ഡത്ത് നിന്നാണ് പിടികൂടിയത്. സ്വർണം മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയാണ്. പ്രതിയിൽ നിന്ന് 9 ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. തിരുവല്ല കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു. ക്രിസ്റ്റഫർക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് സി.ഐ. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |