തിരുവനന്തപുരം: നഗരഹൃദയത്തിലെ മ്യൂസിയം കോമ്പൗണ്ടിൽ പ്രധാന ഗേറ്റിന് സമീപം നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നുദിവസത്തിന് ശേഷവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ആദ്യം പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് സംഭവം വിവാദമായതോടെ ഇന്നലെ ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
അതേസമയം പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രം ഇന്നലെ പുറത്തുവിട്ടു. സംഭവം നടന്ന അന്നുതന്നെ തന്റെ ദേഹത്ത് കയറിപ്പിടിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. 354എ 1ഐ എന്ന വകുപ്പായിരുന്നു ആദ്യം ചുമത്തിയിരുന്നത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യം ലഭ്യമല്ലെന്നും ആ ഭാഗത്ത് കാമറ പ്രവർത്തിക്കുന്നില്ലെന്നുമാണ് ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ പരാതിക്കാരി ശക്തമായ നിലപാടെടുത്തതോടെ മ്യൂസിയം ഭാഗത്ത് നിന്നുള്ള സി.സി ടിവി ദൃശ്യം ശേഖരിച്ചു.
സംഭവം ഇങ്ങനെ
ബുധനാഴ്ച പുലർച്ചെ 4.30ന് മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സംഭവമുണ്ടായത്. പതിവായി നടക്കാനെത്തുന്ന യുവതി ആദ്യം മ്യൂസിയത്തിന്റെ കിഴക്കേ ഗേറ്റിനടുത്തെത്തിയപ്പോൾ ഗേറ്റ് തുറക്കാത്തതിനാൽ പടിഞ്ഞാറു ഭാഗത്തെ കോർപ്പറേഷന് എതിർവശത്തെ പ്രധാന ഗേറ്റിനടുത്തേക്ക് നടന്നു. അവിടെ എത്തിയപ്പോൾ കറുത്ത പാന്റും കൈയില്ലാത്ത വെള്ള ബനിയനും തലയിൽ മഫ്ളറും ധരിച്ചെത്തിയയാൾ ആക്രമിക്കുകയായിരുന്നു.
ഞെട്ടി കുതറിമാറിയ യുവതി പ്രത്യാക്രമണത്തിന് മുതിർന്നപ്പോൾ അക്രമി വെള്ളയമ്പലം ഭാഗത്തേക്ക് ഓടി. യുവതി പിന്നാലെ ഓടി. ഈ സമയം അക്രമി മ്യൂസിയം മതിൽ ചാടിക്കടന്ന് അകത്തുകയറിയപ്പോൾ യുവതിയും മതിൽ ചാടിക്കടന്നു. ഇതിനിടെ നിലത്തുവീണ യുവതി എഴുന്നേൽക്കുന്നതിനിടെ അക്രമി ഇരുട്ടിലൊളിക്കുകയായിരുന്നു. യുവതി പടിഞ്ഞാറേ ഗേറ്റിനടുത്തെ സെക്യൂരിറ്റി ഓഫീസിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ബൈക്കിൽ സ്ഥലത്തെത്തി. അക്രമി ഒളിച്ച പ്രദേശം ചൂണ്ടിക്കാട്ടിയെങ്കിലും അങ്ങോട്ടേക്ക് മാത്രം പൊലീസ് പോയില്ല. മാത്രമല്ല കൺട്രോൾ റൂമിൽ വിവരം അറിയിച്ചതുമില്ല. പൊലീസ് പോയി ഏഴ് മിനിട്ട് കഴിഞ്ഞപ്പോൾ അക്രമി അവിടെനിന്നിറങ്ങി കാറുമായി രക്ഷപ്പെടുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
പ്രതി നന്തൻകോട് ഭാഗത്തുനിന്ന് ഇന്നോവ കാറിലെത്തിയെന്നാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യുവതിയെ ധരിപ്പിച്ചത്. മ്യൂസിയം കോമ്പൗണ്ടിലും റോഡിലുമുള്ള മിക്ക കാമറകളും പ്രവർത്തിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. രാവിലെ 8.30ന് യുവതി വീണ്ടും മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകിയതിനു പിന്നാലെ മൊഴിയെടുത്തു. ദേഹത്ത് കടന്നുപിടിച്ച അക്രമി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് മൊഴി നൽകിയിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് മ്യൂസിയം പൊലീസിന്റെ വിശദീകരണം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾത്തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്നുതന്നെ പ്രതിയെ പിടികൂടാമായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതിയക്കുറിച്ച് ഒരു സൂചനയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് ജോലി ആവശ്യങ്ങൾക്കായി താമസിക്കുകയാണ് വനിതാ ഡോക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |