തൃക്കാക്കര: സ്വിച്ച് അമർത്തിയാൽ കാറിന്റെ ശബ്ദം മാറും. വീണ്ടും സ്വച്ചിട്ടാൽ ശബ്ദം പഴയ പടിയാകും. പരിശോധകരെ കാണുമ്പോൾ മര്യാദക്കാരനായും അല്ലാത്ത സമയങ്ങളിൽ അമിത ശബ്ദത്തോടെയും കുതിക്കുന്ന വാഹനം കളമശേരി പൈപ്പ്ലൈൻ ജംഗ്ഷനിൽ നടത്തിയ മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ പിടിയിലായി. വാഹനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
68 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഹെൽമെറ്റ് വയ്ക്കാത്തതിന് 43 പേർക്കെതിരെയും വൺവേ തെറ്റിച്ചതിനു മൂന്ന് വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാത്ത മൂന്ന് വാഹനങ്ങൾക്കെതിരെയും സൈലൻസറിൽ മാറ്റം വരുത്തിയ മൂന്ന് വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് മൂന്ന് വാഹനങ്ങൾക്കെതിരെയും ലൈസൻസ് ഇല്ലാത്ത മൂന്നു പേർക്കെതിരെയും നടപടിയെടുക്കും. രൂപമാറ്റം വരുത്തിയ മൂന്ന് വാഹനങ്ങൾക്ക് വാഹനം പഴയരീതിയിലാക്കാൻ ഒരാഴ്ച സമയം നൽകി. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെയുള്ള കുറ്റപത്രം വരും ദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പിലെ രണ്ട് സ്ക്വാഡ്, എക്സൈസ് വകുപ്പിലെ രണ്ട് സ്ക്വാഡ്, സെയിൽ ടാക്സ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയുടെ ഭാഗമായി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എസ് സ്വപ്ന പരിശോധനകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |