തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും. നാളെ വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് ശീവേലിക്കുശേഷം രാത്രി 8ന് പടിഞ്ഞാറെ നടവഴി വിഗ്രഹങ്ങളെ പുറത്തെഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയെ സ്വർണ ഗരുഡ വാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്.
നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി വിഗ്രഹങ്ങളെയും എഴുന്നള്ളിക്കും. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ തയ്യാറാക്കിയ വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്‌ത്ത് വേട്ട നടത്തും. വേട്ട കഴിഞ്ഞ് വടക്കേനടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് മുളയീട് പൂജ നടക്കും.
ചൊവ്വാഴ്ച പുലർച്ചെ കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും. വൈകിട്ട് നാലരയോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറെ നടയിലെത്തും. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |