തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് അടുത്തിരിക്കെ ശംഖുംമുഖം ബീച്ചിലും അതിനോട് ചേർന്നുള്ള പാർക്കിലും തെരുവ് വിളിക്കുകൾ ഇല്ലാത്തതും ഉള്ളവ തകരാറിലായതും പ്രതിസന്ധിയായിലാക്കുന്നു. ചൊവ്വാഴ്ചയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ട്.
മാസങ്ങളായി തീരവും പാർക്കും ഇരുട്ടിലാണെങ്കിലും ഇതുവരെയും ഇവ പരിഹരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. പാർക്കിനകത്ത് മുപ്പതിലേറെ ലൈറ്റുകളുള്ളതിൽ പലതും പ്രവർത്തനരഹിതമാണ്. വർഷങ്ങൾക്ക് മുൻപ് കടൽ ക്ഷോഭത്തിൽ നശിച്ച ലൈറ്റുകൾ പോലും ഇതുവരെ പുനഃസ്ഥാപിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഓണാഘോഷത്തിന്റെ ഭാഗമായി ഷെഡ് കെട്ടാൻ എന്ന പേരിൽ ഇളക്കിമാറ്റിയ ലൈറ്റുകളും പാർക്കിനകത്ത് നോക്കുക്കുത്തിയായി. അതേസമയം പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സോളാർ ഉൾപ്പെടെയുള്ള ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നുമാണ് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരുടെ വാദം. തെരുവ് വിളക്കുകളുടെ കാര്യം പലവട്ടം ഡി.ടി.പി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല. വിദേശികളും സ്വദേശികളും ഒരുപോലെ വന്നുപോകുന്ന സ്ഥലത്ത് ലൈറ്റുകൾ സ്ഥാപിക്കേണ്ടത് ടൂറിസം സാദ്ധ്യതകളെയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |