കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ കൂട്ടയടിയിൽ 14 പേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമൽജിത്തിന്റെ കൈ ഒടിഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലും ആറ് എസ്.എഫ്.ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറി റോബിൻസൺ, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മുക്താർ, റെയ്‌സ്, ഫാസിൽ, പ്രവർത്തകരായ നിയാസ്, മുഹ്‌സിൻ എന്നിവരെ പരിക്കുകളോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കണ്ടാലറിയാവുന്ന 30ഓളം പേർക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.
മഹാരാജാസ് കോളേജ് കാമ്പസിലാണ് കൂട്ടയടിക്ക് തുടക്കം. നേരത്തെയുണ്ടായ സംഘർഷത്തെ ചൊല്ലി ഒരു സംഘം വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ എസ്.എഫ്.ഐ ഇതരസംഘത്തിൽപ്പെട്ട വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സഹായിക്കാനുണ്ടായിരുന്ന കൂട്ടത്തിലെ കെ.എസ്.യു പ്രവർത്തകനെ ആശുപത്രിയിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതാണ് വീണ്ടും സംഘർഷത്തിന് വഴിതുറന്നത്. പിന്നീട് സംഘടിച്ചെത്തിയ കെ.എസ്.യു പ്രവർത്തകർ ആശുപത്രിയിൽ എസ്.എഫ്.ഐ പ്രവർത്തകയെയുൾപ്പെടെ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഹോസ്പിറ്റിൽ റേഡിലേക്ക് നീണ്ട കൈയ്യാങ്കളി ആശുപത്രി പരിസരത്തെ മുൾമുനയിലാക്കി. പൊലീസ് ആശുപത്രിയിലെയും പരിസരത്തെയും സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഘടിച്ചെത്തിയ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചതെന്നാണ് എസ്.എഫ്.ഐ പറയുന്നത്. ആദ്യമുണ്ടായ സംഘത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ സഹായിക്കാൻ മുന്നിൽ നിന്ന കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതാണ് കാരണമെന്ന് കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ സംഘർഷത്തിൽ അഞ്ചോളം കേസ് എടുക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |