തൃക്കാക്കര: വ്യാജവരുമാന സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചതായി ജനസേവന കേന്ദ്രത്തിനെതിരെ പരാതി. വൈപ്പിനിലെ ഒരു ഇ മിത്ര ജനസേവന കേന്ദ്രത്തിനെതിരെയാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി അയ്യമ്പിള്ളി സ്വദേശി വാടേപ്പറമ്പിൽ ഉണ്ണിക്കൃഷ്ണൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്: താൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം.എസ് ഡബ്ല്യു കോഴ്സിന് ചേരുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനും പാൻ കാർഡിനായി രണ്ടാഴ്ച മുമ്പാണ് ഈ കേന്ദ്രത്തെ സമീപിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കാനാവശ്യമായ രേഖകൾ നൽകുകയും പാൻ കാർഡിനായി 250 രൂപയും വരുമാന സർട്ടിഫിക്കറ്റ് 90 രൂപയും നൽകി. അപേക്ഷിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ ഡിസ്ട്രിക്ട് മെസേജ് ലഭിക്കാതായതോടെ കഴിഞ്ഞ 31ന് സേവന കേന്ദ്രത്തിൽ എത്തിയതോടെ വരുമാന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ യുവാവ് ബാർകോഡ് സ്കാൻ ചെയ്തത് നോക്കിയപ്പോൾ മറ്റൊരാളുടെ പേരിലുള്ള സർട്ടിഫിക്കറ്റാണെന്ന് തിരിച്ചറിഞ്ഞു. സമീപത്തെ അക്ഷയ കേന്ദ്രത്തിലെത്തി രേഖ വ്യാജനാണെന്ന് ഉറപ്പിച്ചശേഷമാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്.
ജില്ലാ കളക്ടർ പരാതി മുനമ്പം ഡിവൈ.എസ്.പിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |