തിരുവനന്തപുരം: പടം വരയ്‌ക്കാനോ, വരച്ച പടങ്ങൾക്ക് നിറങ്ങൾ നൽകാനോ ആനയറ സ്വദേശി ഷൈനിയെ(43) ആരും പഠിപ്പിച്ചിട്ടില്ല. എന്നാൽ കഠിനാദ്ധ്വാനവും ജീവിതാനുഭവങ്ങളും കൈമുതലാക്കി ഷൈനി വരയ്ക്കുന്ന ചിത്രങ്ങൾ വലിയ തുക കൊടുത്തും വാങ്ങാൻ വിദേശത്ത് നിന്നുവരെ ആളുണ്ട്. സാധാരണക്കാർക്ക് ആസ്വദിക്കാവുന്ന റിയലസ്റ്റിക്ക് ചിത്രങ്ങളാണ് ഷൈനിയുടെ മുഖമുദ്ര. എണ്ണച്ചായങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. കൂടാതെ പോട്രെയ്റ്റ് പോലുള്ള മേഖലകളിലും ഷൈനി പയറ്റിയിട്ടുണ്ട്. തുടക്കത്തിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടും പിന്മാറാതെ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയ ആളാണ് കോവളം ക്രാഫ്റ്റ് വില്ലേജിലെ സംരംഭക കൂടിയായ ഷൈനി.
പഠിച്ചെടുത്ത മിടുക്ക്
ചെറുപ്പത്തിൽ സഹോദരങ്ങൾക്കൊപ്പം ചുമരിൽ വരച്ചാണ് ചിത്രകലാ രംഗത്തിലേയ്ക്കുള്ള ഷൈനിയുടെ യാത്ര ആരംഭിച്ചത്. വുഡൻ ഹാൻഡിക്രാഫ്റ്റിൽ ദേശീയ അവാർഡ് നേടിയ അച്ഛൻ കെ.ആർ.മോഹനനായിരുന്നു മനോഗുരു. എന്നാൽ ചിത്രകലയിലുള്ള വാസന തിരിച്ചറിയാൻ കുറച്ച് വൈകി. പഠിക്കുന്ന കാലത്ത് ഒരു മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ല. ഇതുവരെ വരച്ച ആയിരത്തോളം ചിത്രങ്ങളിൽ ഭൂരിഭാഗവും വിറ്റ് പോയി. പലതിനും പതിനായിരത്തിൽ കുറയാതെ വിലയുണ്ട്. ഇരുപത് ചിത്രങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട ബോട്ടിന്റെ ചിത്രം കടൽ കടന്ന് കലാപ്രേമികൾ വാങ്ങിയത് 45,000 രൂപയ്ക്കാണ്. ഒരു മാസമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. എന്നാൽ ചിത്രകലയിലൂടെ ഉപജീവനം കണ്ടെത്തുന്നതിൽ ഷൈനിക്ക് താത്പര്യമില്ല. മനസിന് തൃപ്‌തി തോന്നാതെ ഒരു രചനയും പൂർത്തിയാക്കാനാവില്ല എന്നും ഷൈനി പറയുന്നു. ഭർത്താവ് മഹീന്ദ്രൻ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്ന ആളാണ്. മക്കൾ: ഗൗതം,ആദിത്യ.
'ചിത്രകലയ്ക്ക് വളരാൻ സാധിക്കുന്ന വിപണി കേരളത്തിലില്ല. ചിത്രങ്ങളിൽ ഭൂരിഭാഗവും വാങ്ങുന്നത് കേരളത്തിന് പുറത്തുള്ളവരാണ്. സംരംഭകർ കൂടുതൽ എത്തേണ്ട മേഖലയാണിത്.'
ഷൈനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |