പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസിന് കോടതി ജാമ്യം അനുവദിച്ചില്ല. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ വീണ്ടും ഭീഷണിയുണ്ടാകുമോയെന്ന് ഭയക്കുന്നതായി മല്ലി മണ്ണാർക്കാട് എസ്.സി- എസ്.ടി പ്രത്യേക കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
വധക്കേസ് പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അബ്ബാസ്. അഗളി പൊലീസ് കേസെടുത്തതോടെ അബ്ബാസ് ഒളിവിൽ പോയി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് മൂന്നുദിവസം മുമ്പ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയിലെത്തി കീഴടങ്ങി. രോഗിയാണെന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.
കേസിന്റെ ഗതിമാറ്റിയ പ്രോസിക്യൂട്ടർക്ക് ഫീസില്ല
അസാധാരണ നടപടികൾ ഏറെയുണ്ടായ മധു കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. 122 സാക്ഷികളുള്ള കേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം നിശ്ചയിച്ചിരിക്കുന്നത്. കേസ് വിചാരണ അവസാനിക്കാനിരിക്കെ, സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് നാളിതുവരെയായി ഒരു രൂപ പോലും സർക്കാർ ഫീസ് അനുവദിച്ചിട്ടില്ല.
നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടർമാർ പരാജയപ്പെട്ടിടത്താണ് രാജേഷ് കേസിന്റെ ഗതിമാറ്റിയത്. കേസിൽ എല്ലാ കാര്യങ്ങളും പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞത് നേട്ടമാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ അനുവദിച്ച ഫീസ് 240 രൂപയാണ്. അത് അനുവദിക്കണമെന്ന് രേഖാമൂലം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ കത്തിന് മറുപടി പോലും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |