മലയിൻകീഴ് : പ്രധാനറോഡുകളിലും പൊതുവഴികളിലും മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാലിന്യ നിക്ഷേപം വീണ്ടും വർദ്ധിച്ചിരിക്കുന്നത്. മലയിൻകീഴ് - ഊരൂട്ടമ്പലം റോഡിൽ ശാന്തിനഗർ റോഡ് ആരംഭിക്കുന്നിടത്തെ കൊടും വളവിൽ ചാക്കുകളിലും കവറുകളിലുമായി മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്. കാട്ടാക്കട - നെയ്യാറ്റിൻകര റോഡിൽ അരുമാളൂർ പള്ളിയ്ക്ക് സമീപം മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെട്ടിട്ട് തന്നെ മാസങ്ങൾ കഴിഞ്ഞു. മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാനാവാത്ത അവസ്ഥയാണിപ്പോൾ. ചീനിവിള - പോങ്ങുംമൂട്, മലയിൻകീഴ് - പാപ്പനംകോട്, അന്തിയൂർക്കോണം - മൂങ്ങോട് തുടങ്ങിയ റോഡുകളിൽ മാലിന്യപ്പൊതികൾ ഇടുന്നത് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വാഹനങ്ങളിലും കാറുകളിലുമെത്തി മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. അന്തിയൂർക്കോണം - മഞ്ചാടി, കരിപ്പൂര് - തച്ചോട്ടുകാവ് എന്നീ റോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി.വി കാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതുമിപ്പോൾ പ്രവർത്തനരഹിതമാണ്. ബണ്ട് റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തോട്ടിൽ വീണ് വെള്ളം മലിനമാകുന്നതും പതിവാണ്. കുഴയ്ക്കാട് - അണപ്പാട്, ഇരട്ടക്കലുങ്ക് - കൊമ്പേറ്റി എന്നീ തോടുകളിൽ ബണ്ട് റോഡിൽ നിന്ന് മാലിന്യം കൊണ്ടിടുന്നതും പതിവായിട്ടുണ്ട്. വേനൽക്കാലത്ത് പോലും നീരുറവ വറ്റാത്ത തോടുകളാണിവ. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിയ്ക്കും മറ്റുമായി ഈ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരും അനവധിയാണ്. മാലിന്യം റോഡുകളിലിടുന്നവരെ കണ്ടെത്താൻ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
ദുർഗന്ധം സഹിക്കവയ്യാതെ വഴിയാത്രക്കാർ
ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ ഇരുമ്പ് പെട്ടികളിൽ സൂക്ഷിക്കുന്നത് നീക്കംചെയ്യാതെ കിടക്കുന്നതിനാൽ അതിന് സമീപം മാലിന്യപ്പൊതികൾ കൊണ്ടിടുന്നത് ദുർഗന്ധത്തിന് കാരണമാകുന്നു. സെപ്ടിക് മാലിന്യവും അറവ് ശാലകളിലെ മാലിന്യങ്ങളും ചാക്കുകളിലും കവറുകളിലും മറ്റും കൊണ്ടിടുന്നതിനാൽ ദുർഗന്ധം കാരണം പരിസരവാസികൾക്ക് വീടുകളിൽ പോലും കഴിയാനാവാത്ത സ്ഥിതിയാണ്.
മാലിന്യനിക്ഷേപ ഹബ്ബ്
മാലിന്യ നിക്ഷേപം നാൾക്കുനാൾ പെരുകുന്നത് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. പേയാട് - പള്ളിമുക്ക്, വിളപ്പിൽശാല, ഊരൂട്ടമ്പലം എന്നീ സ്ഥലങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമായിട്ടുണ്ട്. മലയിൻകീഴ് - കാട്ടാക്കട - തിരുവനന്തപുരം റോഡിൽ കരിപ്പൂര് - മൂഴിനട ഭാഗങ്ങളിൽ മാലിന്യ നിക്ഷേപ ഹബ്ബായി തീർന്നിട്ടുണ്ട്. അഴുകിയ മാലിന്യത്തിൽ നിന്ന് ദുർഗന്ധം പ്രദേശത്താകെ പടരുന്നുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ശ്വസിച്ച് പോകേണ്ട ഗതികേടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |