മലയിൻകീഴ്: സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ കാരാംകോട് സ്വദേശി ഷിജു മലയിൻകീഴ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെയും പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. മദ്യലഹരിയിൽ സ്റ്റേഷനിലെ കമ്പ്യൂട്ടറും വയർലെസ് സെറ്റും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത ഷിജു വനിതാ പൊലീസുകാരിയെയും ആക്രമിച്ചു. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം.
സംഭവം നടക്കുമ്പോൾ ജി.ഡി ചാർജ് ഉണ്ടായിരുന്ന വനിതാ പൊലീസ് അനിത, പാറാവുകാരൻ വിഷ്ണു എന്നിവർ മാത്രമേ സ്റ്റേഷനിലുണ്ടായിരുന്നുള്ളൂ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയവർ സ്റ്റേഷനിൽ വിശ്രമത്തിലായിരുന്നു. വിഷ്‌ണുവിനെ മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്‌തിട്ടുണ്ട്. പാറാവുകാരൻ നിലവിളിച്ചതോടെ ഡ്യൂട്ടികഴിഞ്ഞ് ഉറക്കത്തിലായിരുന്ന ഗ്രേഡ് എസ്.ഐ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് കേസിലെ മറ്ര് പ്രതികളായ അരുൺ, ഹരീഷ് എന്നിവർ അലോഷ്യസിനെ ആക്രമിച്ചത്. അലോഷ്യസിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.
വിഷ്ണുവിന്റെ ദേഹത്തുകയറി ഷിജു തല അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചത് തടയാനെത്തിയപ്പോഴാണ് അനിതയ്ക്കുനേരെ ആക്രമണമുണ്ടായത്.
സ്റ്റേഷനിൽ അതിക്രമം നടത്തിയശേഷം ഷിജു സ്വയം തല ചുമരിലിടിച്ച് മുറിവേല്പിച്ചു. പാറാവുകാരൻ വിഷ്ണു, പ്രതി ഷിജു, വനിതാ പൊലീസ് അനിത, ഗ്രേഡ് എസ്.ഐ അലോഷ്യസ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തച്ചോട്ടുകാവിൽ മേസ്‌തിരി പണിക്കാരനെ ഇന്നോവ കാറിടിച്ച് പരിക്കേല്പിച്ചശേഷം കടന്നുകളഞ്ഞതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസുകാർ സ്ഥലത്തെത്തി ഇന്നോവ കാറും ഡ്രൈവർ ഷിജുവിനെയും സ്റ്റേഷനിലെത്തിച്ചത്.
കാറിലുണ്ടായിരുന്ന ബാലരാമപുരം ചായ്ക്കോട്ടുകോണം സ്വദേശി അരുൺ, മാറനല്ലൂർ കൂവളശേരി സ്വദേശി ഹരീഷ് എന്നിവർ അപകടമുണ്ടായ ഉടനെ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നെങ്കിലും അവരെയും പൊലീസ് പടികൂടിയിട്ടുണ്ട്. കാറിടിച്ച് ഗുരുതര പരിക്കേറ്റ കീഴാറൂർ സ്വദേശി ശശിയും (50) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തിലെ ഒരാൾ നെയ്യാറ്റിൻകര കൗൺസിലറുടെ അടുത്ത ബന്ധുവായതിനാൽ സംഭവം തേച്ചുമായ‌്ക്കാൻ ശ്രമമുണ്ടെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |