ഉള്ളൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ മദ്ധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തു. ഈ റോഡ് കോളനി കളത്തിൽ വീട്ടിൽ മധുവിനെ (54) ആക്രമിച്ച കേസിലാണ് പാലപ്പൂർ പൊറ്റവിള വീട്ടിൽ മുള്ളനെന്ന് വിളിക്കുന്ന രതീഷിനെ (41) മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 26ന് രാത്രി 8.30ഓടെയാണ് സംഭവം. മധുവും സുഹൃത്തായ രതീഷും മറ്റ് രണ്ടുപേരും ചേർന്ന് ഈറോഡ് കോളനിയിലുള്ള മധുവിന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെയാണ് സംഭവം. വയറിൽ ആഴത്തിൽ മുറിവേറ്റ മധുവിനെ ഉപേക്ഷിച്ച് ഇയാൾ സ്ഥലത്തിനിന്നും രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് രക്തം വാർന്നൊലിച്ച് അവശനിലയിൽ കണ്ടെത്തിയ മധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ തുടർ ചികിത്സയിലാണ് ഇയാൾ. വധശ്രമത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ രതീഷ് ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
സുഹൃത്തിനെ കൊലപ്പെടുത്തിയതിന് വലിയതുറ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. മെഡിക്കൽ കോളേജ് സി.ഐ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്. സി.പി, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ബിമൽ മിത്ര, അനിൽകുമാർ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |