വെള്ളറട : മലയോരമേഖലയിൽ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു. പ്രധാനമായും കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നു. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളിൽ കഞ്ചാവ് സുലഭമാണ്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷമാണ് ഇരുചക്രവാഹനങ്ങളിലായി കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഇപ്പോൾ കച്ചവടത്തിനെത്തുന്നുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നത് പതിവാണ്. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളിലൂടെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്ത് പറയാൻപോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച് റോഡിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണിന്ന് ഗ്രാമങ്ങൾ. പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. നിരന്തരമായുള്ള പരിശോധനകൾ ഉണ്ടെങ്കിൽ മാത്രമേ നിരോധിത പുകയില വസ്തുക്കളുടെ വില്പന തടയാൻ കഴിയു.
സ്ത്രീകളും രംഗത്ത്
ആറാട്ടുകുഴിയും പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വില്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കാൻ യുവതികളായ സ്ത്രീകളെയും വില്പന സംഘങ്ങൾ ബൈക്കുകളും മറ്റ് വാഹനങ്ങളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. എങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അടുത്ത കാലങ്ങളിലായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് അടിയന്തമായി ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |