തിരുവനന്തപുരം:കോർപ്പറേഷനിലെ 57 വാർഡുകളിൽ മലിനജല നിർമ്മാർജന പദ്ധതി നടപ്പാക്കാനുള്ള പത്ത് വർഷം മുൻപുള്ള പദ്ധതി വാട്ടർ അതോറിട്ടി പൊടിതട്ടിയെടുക്കുന്നു. 1945ൽ സ്ഥാപിച്ച മലിനജല സംസ്‌കരണ പദ്ധതിയാണ് ഇപ്പോൾ നഗരത്തിലുള്ളത്. ഇതിൽ 43 വാർഡുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിനാലാണ് ശേഷിക്കുന്ന വാർഡുകളെ കൂടി ബന്ധിപ്പിച്ച് കേന്ദ്രീകൃത സംവിധാനം നടപ്പാക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചത്.ഒമ്പത് ക്ളസ്റ്ററുകളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കാലടി,കളിപ്പാൻകുളം, അമ്പലത്തറ,ആറ്റുകാൽ,കമലേശ്വരം വാർഡുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 373 കോടിയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി ദേശീയ നദീസംരക്ഷണ ഡയറക്ടറേറ്റിനെ സമീപിച്ചു.ശേഷിക്കുന്ന വാർഡുകളിൽ നാല് ഘട്ടമായി പദ്ധതി നടപ്പാക്കും.
പദ്ധതി ഇങ്ങനെ
57 വാർഡുകളിലായി 126.05 കിലോമീറ്റർ നീളത്തിൽ മലിനജല പൈപ്പിടും.ഇതിനെ നഗരത്തിലെ ഏക മലിനജല സംസ്കരണ പ്ളാന്റായ മുട്ടത്തറയിലെ സ്വീവറേജ് പ്ളാന്റുമായി ബന്ധിപ്പിക്കും.പ്രതിദിനം 50 ദശലക്ഷം ലിറ്റർ മലിനജലമാണ് നഗരത്തിൽ ഉണ്ടാകുന്നത്. എല്ലാ വാർഡുകളിലും പദ്ധതി പൂർത്തിയാകുന്നതോടെ മലിനജലത്തിന്റെ അളവ് മൂന്നിരട്ടിയാകുമെന്നതിനാൽ മുട്ടത്തറയിലെ 107 എം.എൽ.ഡി പ്ളാന്റ് കൂടാതെ ഒരു പ്ളാന്റ് കൂടി നിർമ്മിക്കാൻ വാട്ടർ അതോറിട്ടി ആലോചിക്കുന്നുണ്ട്.
10 വർഷം മുൻപുള്ള പദ്ധതി
ഒരു ദശാബ്ദം മുൻപുള്ള പദ്ധതിയാണ് വാട്ടർ അതോറിട്ടി ഇപ്പോൾ നടപ്പാക്കുന്നത്.പല കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.രുദ്രാഭിഷേക് എന്റർപ്രൈസസ് എന്ന കമ്പനിയെയായിരുന്നു പദ്ധതി സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരുന്നത്.എന്നാൽ,പിന്നീട് ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയും സ്വന്തം എൻജിനീയർമാരെ വച്ചുതന്നെ വാട്ടർ അതോറിട്ടി റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു. സർവേയും ഗവേഷണവും അടക്കം നാല് മാസം കൊണ്ട് ഇവർ റിപ്പോർട്ട് തയ്യാറാക്കി.സെപ്തംബറിൽ റിപ്പോർട്ടിന് സർക്കാരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും അംഗീകാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |