തിരുവനന്തപുരം: ടൈറ്റാനിയം നിയമനത്തട്ടിപ്പിൽ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പിയുടെ ലാപ് ടോപ്പിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പണം നൽകിയവരെ വിശ്വസിപ്പിക്കാൻ തയ്യാറാക്കിയ വ്യാജ നിയമന കത്തുകളുടെ പകർപ്പ് ഉൾപ്പെടെയാണിത്. ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിന് വിധേയരാക്കിയവരുടെ പേരു വിവരങ്ങളും ഇ മെയിൽ സന്ദേശങ്ങളും വാട്സാപ്പ്, ഫേസ് ബുക്ക് ചാറ്റുകളും കണ്ടെത്തി. ഫോറൻസിക്, സൈബർ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ലാപ് ടോപ്പ് പരിശോധിച്ചത്.
അഞ്ചാം പ്രതിയായ തമ്പി ഉൾപ്പെടെ നാലുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല. മറ്റ് പ്രതികളുമായി തമ്പി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തി. ലാപ്ടോപ്പിൽ നിന്ന് ചില തെളിവുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടങ്ങി.
വെഞ്ഞാറുമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രധാന പ്രതി ദിവ്യ ജ്യോതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വെഞ്ഞാറമൂട് സ്വദേശിയിൽ നിന്ന് പലതവണയായി ബാങ്ക് അക്കൗണ്ടിലൂടെ 15 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി ഇവർ സമ്മതിച്ചു. എന്നാൽ ഈ പണം എങ്ങനെ വീതം വച്ചു എന്നതുൾപ്പെടെ വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവ് രാജേഷ് കുമാർ മുഖേന പ്രേംകുമാറും ശ്യാംലാലും ശശികുമാരൻ തമ്പിയുമാണ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നതെന്നും മൊഴി നൽകി. ബാങ്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദിവ്യജ്യോതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം, ദിവ്യജ്യോതി ഒഴികെ മറ്റു പ്രതികളെ ഇതുവരെ പിടികൂടാനാകാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
വോയ്സ് ക്ളിപ്പുകളിൽ
ശാസ്ത്രീയ പരിശോധന
കേസിലെ പ്രതി ശ്യാംലാലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയ്സ് ക്ളിപ്പുകളിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്തും നിയമനം സംബന്ധിച്ചും ഫോണിലൂടെ ശ്യാംലാലും മറ്റൊരു പ്രതി പ്രേംകുമാറും നൽകിയ ഉറപ്പുകളാണ് ശബ്ദരേഖയിലുള്ളത്. ഉദ്യോഗാർത്ഥിയായ പാറശാല സ്വദേശിയുടെ അമ്മയും ശ്യാംലാലുമായുള്ള സംഭാഷണവും, പ്രേംകുമാർ ഉദ്യോഗാർത്ഥികളോട് പണത്തിനായി നടത്തുന്ന വിലപേശലും ശബ്ദ രേഖയിലുണ്ട്. ശശികുമാരൻ തമ്പിയുടെ അടുത്ത സുഹൃത്താണ് ശ്യാംലാൽ. പ്രതികളെ പിടികൂടുന്ന മുറയ്ക്ക് ഇവരുടെ ശബ്ദപരിശോധനയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |