വടക്കാഞ്ചേരി: മച്ചാടിന്റെ ഗൃഹാതുരത്വം തുടിക്കുന്ന മച്ചാട് മാമാങ്കം നാളെ നടക്കും. മകരകൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പൊയ്ക്കുതിരകൾ ആടിത്തിമർക്കും. നാളെ ഉച്ചയോടെ തട്ടകവാസികൾ ആർപ്പുവിളികളുമായി കാവിലേക്ക് നീങ്ങും. മംഗലം അയ്യപ്പൻ കാവിലെ വെളുത്ത കുതിരയാണ് ആദ്യം കാവിലെത്തുക.
കരുമത്ര ദേശം ആചാരവെടികൾ മുഴക്കി നെൽവയലുകളിലൂടെ കുളപ്പുര മംഗലം ക്ഷേത്രത്തിൽ എത്തിച്ചേരും. പിന്നാലെ മണലിത്തറ വിഭാഗത്തിന്റെ കുംഭക്കുടവും കുതിരകളും കാവിലെത്തും. എല്ലാ കുതിരകളും ക്ഷേത്രം കുതിരക്കെതിരെ സംഗമിച്ച ശേഷം നടപ്പുര പഞ്ചവാദ്യം കൊട്ടിത്തീർക്കും. പിന്നാലെ കുതിരക്കളി തുടങ്ങും.
പിന്നാലെ നാടൻ കലാരൂപങ്ങളായ ആണ്ടിയും പൂതനും തിറയും നായാടിയും കാവിലെത്തി പ്രദക്ഷിണം വയ്ക്കും. വൈകീട്ട് എട്ടിന് പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള അരങ്ങേറും. രാത്രി പത്തിന് തായമ്പക, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയുണ്ടാകും. മച്ചാടിന്റെ മാമലകൾ ഹൃദയത്തുടിപ്പോടെ നാളെ മാമാങ്കത്തിന് സാക്ഷിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |