തൃശൂരിന്റെ ജനപ്രതിനിധികൾ സഭയിലേക്ക്
- എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു
തൃശൂർ : ജില്ലയിൽ നിന്ന് വിജയിച്ച എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. എം.എൽ.എയാകും മുമ്പ് മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഒ.ജെ.ജനീഷും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിൽ നിന്ന് എൻ.കെ.അക്ബറാണ് ആദ്യം ചുമതലയേറ്റത്. അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. യു.കെ.പ്രദീപ്( ചേലക്കര), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), എ.സി.മൊയ്തീൻ(കുന്നംകുളം), പ്രൊഫ.സി.രവീന്ദ്രനാഥ്( മണലൂർ), രാജൻ പല്ലൻ (തൃശൂർ), അഡ്വ. കെ.രാജൻ( ഒല്ലൂർ), ഗീത ഗോപി (നാട്ടിക), കെ.കെ.രാമചന്ദ്രൻ( പുതുക്കാട്), അഡ്വ.തോമസ് ഉണ്ണിയാടൻ( ഇരിങ്ങാലക്കുട), സനീഷ് കുമാർ ജോസഫ് ( ചാലക്കുടി) കെ.കെ.വത്സരാജ്( കയ്പപമംഗലം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് എം.എൽ.എമാർ. ഇതിൽ എ.സി.മൊയ്തീനാണ് കൂടുതൽ തവണ എം.എൽ.എയായിട്ടുള്ളത്. ഒരു തവണ മന്ത്രിയുമായി. നാലാം തവണയാണ് തോമസ് ഉണ്ണിയാടൻ സഭയിലെത്തിയത്. ഒരു തവണ ചീഫ് വിപ്പായിരുന്നു. പ്രൊഫ.സി.രവീന്ദ്രനാഥും നാലാം തവണയാണ് സഭയിൽ. നേരത്തെ കൊടകര മണ്ഡലത്തിൽ നിന്നും പിന്നീട് രണ്ട് തവണ പുതുക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ചു. തുടർച്ചായായി മൂന്നാം തവണ ഒല്ലൂരിൽ നിന്ന് വിജയിച്ച കെ.രാജൻ ഒരു തവണ ചീഫ് വിപ്പും കഴിഞ്ഞ പിണറായി മന്ത്രി സഭയിൽ റവന്യു വകുപ്പും കൈകാര്യം ചെയ്തു. ഒരു ഉപതിരഞ്ഞെടുപ്പടക്കം വിജയിച്ച യു.ആർ.പ്രദീപും മൂന്നാം തവണയാണ് സഭയിൽ എത്തുന്നത്. നാട്ടിക എം.എൽ.എയ്ക്ക് മൂന്നാം മൂഴമാണ്. സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ.അക്ബർ, കെ.കെ.രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ് എന്നിവർക്ക് രണ്ടാംമൂഴമാണ്. മന്ത്രി ഒ.ജെ.ജനീഷ്, കെ.കെ.വത്സരാജ്, രാജൻ പല്ലൻ എന്നിവരാണ് കന്നിക്കാർ.