തൃശൂർ: ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ജില്ലയ്ക്ക് ലഭിച്ചത് 5090 കോടി. ഇനിയും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഭൂരേഖകൾ കൈമാറി തുക കൈപ്പറ്റാത്തവർ ബന്ധപ്പെട്ട രേഖകളുമായി എത്രയും പെട്ടെന്ന് ഡെപ്യൂട്ടി കളക്ടർ (എൽ.എ എൻ.എച്ച്, കൊടുങ്ങല്ലൂർ) ഓഫീസുമായി ബന്ധപ്പെടണമെന്ന നിർദ്ദേശവും ജില്ലാ കളക്ടർ ഹരിത വി. കുമാർ നൽകിയിട്ടുണ്ട്. സ്ഥലം നൽകുന്നവർക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കിയിരിക്കുകയാണ് അധികൃതർ. കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയും തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുമായി രണ്ട് സെക്ടറായി തിരിച്ചാണ് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നത്.
കഴിഞ്ഞ ജൂലായ് അഞ്ചിന് 10 ഭൂവുടമകൾക്ക് റവന്യൂ മന്ത്രി കെ. രാജൻ രേഖകൾ കൈമാറിയിരുന്നു. 0.3354 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇതടക്കം പൂർണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച ഭൂവുടമകളിൽ നിന്നാണ് ഭൂമിയേറ്റെടുത്തത്.
കഴിഞ്ഞ 11 വർഷമായി നടന്നുവരുന്ന ഭൂമിയേറ്റെടുക്കൽ നടപടിയുടെ തുടർച്ചയായാണ് ദേശീയപാത അതോറിറ്റിക്ക് ഭൂമിയേറ്റെടുത്ത് കൈമാറിയത്. കഴിഞ്ഞ ആഗസ്റ്റ് 3ന് 46 ഭൂവുടമകളിൽ നിന്ന് ഏറ്റെടുത്തത് 1.7291 ഹെക്ടർ ഭൂമിയായിരുന്നു. നഷ്ടപരിഹാരത്തുകയായി അക്കൗണ്ടുകളിൽ നിക്ഷേപിച്ചത് 16.45 കോടി രൂപയും.
ഹാജരാക്കേണ്ട രേഖകൾ
ആധാരം/പട്ടയം, അടിയാധാരങ്ങൾ (24 വർഷത്തിൽ കൂടുതൽ), കുടിക്കട സർട്ടിഫിക്കറ്റ്, നികുതി രശീതി (നടപ്പ് വർഷം), ബാദ്ധ്യതാ രഹിത കൈവശ സർട്ടിഫിക്കറ്റ്, പണയപ്പെടുത്തിയ രേഖ, കക്ഷി നേരിൽ ഹാജരാകുന്നില്ലെങ്കിൽ അതിനായി ചുമതലപ്പെടുത്തിയ രേഖ, തിരിച്ചറിയൽ രേഖ, സർവെ നമ്പർ പൂർണമായും തെറ്റാണെങ്കിൽ തെറ്റ് തിരുത്താധാരം, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്
കൃത്യമായ രേഖകൾ ഹാജരാക്കുന്നവർക്ക് ഉടൻ തന്നെ തുക അക്കൗണ്ടിലെത്തും. കൊവിഡ് കാലത്ത് ഇത്രയും തുക ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാകും.- ഹരിത വി.കുമാർ, ജില്ലാ കളക്ടർ , തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |