തൃശൂർ: വായു നിറച്ച ട്യൂബില്ല, കൈത്താങ്ങും വേണ്ട... ശ്വാസം പിടിക്കാനുള്ള ടെക്‌നിക് പഠിച്ചാൽ ഒരാഴ്ച കൊണ്ട് ഈസിയായി നീന്താം. രണ്ടാഴ്ചയ്ക്കുള്ളിൽ നൂറോളം പേരെ സൗജന്യമായി നീന്തൽ പഠിപ്പിച്ച അച്ഛന്റെയും മകന്റേതുമാണ് ഈ ഉറപ്പ്. ആദ്യം ശ്വാസം പരമാവധി പിടിച്ചുനിറുത്താൻ പരിശീലിപ്പിക്കും. ശ്വാസം പിടിച്ച് വെള്ളത്തിൽ തലതാഴ്ത്തി പതുക്കെ നീന്താൻ കഴിവ് നൽകും. കാലുകളുടെ സ്ഥാനം കൃത്യമാക്കാൻ വെള്ളത്തിൽ കിക്ക് ചെയ്യാനും പഠിപ്പിക്കും. അങ്ങനെ ഒരു മണിക്കൂറിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന് നീന്താൻ കഴിഞ്ഞവരുണ്ടെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
രാമവർമ്മപുരം പൊലീസ് അക്കാഡമിയിലെ നീന്തൽ പരിശീലന വിഭാഗത്തിന്റെ മുൻ ചുമതലക്കാരനും ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ റിട്ട. അസിസ്റ്റന്റ് കമാൻഡന്റുമായ കെ.ജി. സന്തോഷ് കുമാറും സംസ്ഥാന നീന്തൽ ചാമ്പ്യനായ പ്‌ളസ്ടു വിദ്യാർത്ഥി അഭയ് കെ. സന്തോഷുമാണ് നീന്തലിന് സ്വന്തമായ രീതി ആവിഷ്‌കരിച്ചത്. അഞ്ച് വയസ് മുതൽ 22 വയസ് വരെയുള്ള കുട്ടികളെയാണ് ശരീരത്തിൽ സ്പർശിക്കാതെ നീന്തൽ പഠിപ്പിച്ചത്. കൂട്ടത്തിൽ ഭിന്നശേഷിയുള്ള കുട്ടിയുമുണ്ടായിരുന്നു. ചിറ്റിലപ്പിള്ളി പഴമ്പുഴ കുളത്തിൽ വൈകിട്ട് മൂന്ന് മുതൽ ആറ് വരെയാണ് പരീശീലനം. ആഴമുള്ള ഭാഗങ്ങളിൽ കയർ കെട്ടി തിരിച്ചായിരുന്നു കുട്ടികളെ വെള്ളത്തിലിറക്കിയത്. മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ ബാച്ചിന്റെ പരിശീലനമത്സരവും പുരസ്‌കാര ദാനവും കഴിഞ്ഞദിവസം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തിരുന്നു.
പ്രൊഫഷണൽ ടച്ച്
കൊവിഡിൽ കുട്ടികളുടെ കളികളും വിനോദങ്ങളും മുടങ്ങിയപ്പോഴാണ് സന്തോഷ് കുമാർ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ തീരുമാനിച്ചത്. പത്ത് പേരെയാണ് തെരഞ്ഞെടുത്തത്. കേട്ടറിഞ്ഞ് നിരവധി പേരെത്തി. നീന്തൽ പരിശീലിക്കാൻ വീട്ടമ്മമാരും വരുന്നുണ്ട്.
നീന്തൽ കുടുംബം
ചിറ്റിലപ്പിള്ളി കോട്ടപ്പുറം റോഡിലെ കുണ്ടുവാറ വളപ്പിൽ വീട് നീന്തൽകുടുംബമാണ്. ഏഴ് വയസിൽ കാസർകോട് കുമ്പളയിലെ കായൽ മൂന്ന് കിലോമീറ്റർ നീന്തി അഭയ് ശ്രദ്ധേയനായിരുന്നു. സംസ്ഥാന തല മത്സരങ്ങളിലും ചാമ്പ്യനായി. മൂത്ത മകൻ അശ്വിൻ സ്‌കൂബ ഡൈവിംഗ് വിദഗ്ദ്ധനാണ്. സമുദ്രപഠനത്തിൽ കമ്പം കയറി കാനഡയിലെത്തി. സ്വകാര്യകമ്പനിയിലാണ് ജോലി. സന്തോഷ് കുമാറിന്റെ ഭാര്യ അനുപയ്ക്കും നീന്തൽ പ്രിയമുണ്ട്.
കോച്ചുമാരെ ഏർപ്പാടാക്കി നാട്ടിൽ നിന്ന് പ്രൊഫഷണൽ ടീമിനെ വാർത്തെടുക്കാനാണ് ലക്ഷ്യം. അതിന് വലിയ നീന്തൽക്കുളങ്ങളും കണ്ടെത്തണം.
സന്തോഷ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |