തൃശൂർ: കൊവിഡ് പെരുമാറ്റച്ചട്ടം മൂലം ക്ലാസ് മുറിക്കുള്ളിൽ ഇരിക്കേണ്ടി വന്നെങ്കിലും സ്‌കൂൾ തുറന്ന് ഒരു മാസം പിന്നിടാനൊരുങ്ങുകയാണ് കുട്ടികൾ. ഡിസംബർ രണ്ടാം വാരത്തോടെ പൂർണ്ണസമയത്തേക്ക് ക്ലാസ് നീട്ടാൻ തയ്യാറെടുക്കുമ്പോഴും നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ സാദ്ധ്യത വിരളമാണ്. കൂടിയിരുത്തവും കളിയുമൊക്കെ അന്യമാണെങ്കിലും ക്ലാസ് മുറിയിലെ പഠനത്തോടാണ് കുട്ടികൾക്ക് ഇഷ്ടം കൂടുതൽ.
മൂന്ന് ദിവസത്തെ ക്ലാസനുഭവം കഴിഞ്ഞാൽ അടുത്ത ആഴ്ചയ്ക്കായുള്ള കാത്തിരിപ്പ്. കൊവിഡ് കാലത്തെ അതിജീവനത്തിന് കുട്ടികൾ പോലും സജ്ജരാണെന്ന വലിയ അനുഭവപാഠമാണ് സ്‌കൂളുകളിൽ നിന്നും ലഭിക്കുന്നത്. അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൂടെയുള്ളതിനാൽ 40 ശതമാനത്തിൽ അധികം കുട്ടികൾ സ്‌കൂളുകളിലെത്തി.
മൂന്ന്തരം ഷിഫ്റ്റ്
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് മൂന്ന് ഷിഫ്റ്റാണ് സ്‌കൂളുകളിൽ. ആയിരത്തിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ മൂന്ന് ഷിഫ്റ്റ് ക്ലാസാണ് നടക്കുന്നത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസമേ സ്‌കൂളിലെത്താനാവൂ. ആയിരത്തിൽ താഴെ കുട്ടികളുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റാണുള്ളത്. ഇക്കൂട്ടർക്ക് മൂന്ന് ദിവസം ക്ലാസുണ്ടാവും. അതിൽ കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ ഒരു ഷിഫ്റ്റ് മാത്രമാണുള്ളത്. ആറ് ദിവസവും ഈ കുട്ടികൾക്ക് ക്ലാസുണ്ടാവും. 12, 10 ക്‌ളാസുകൾക്കും മുഴുവൻ ദിവസം ക്ലാസുണ്ട്.
ആശങ്ക കുറയുന്നു
തുടക്കത്തിൽ ആശങ്കയുടെ നടുവിലേക്ക് വിടാൻ രക്ഷിതാക്കൾ വിമുഖത പ്രകടിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്കകം കുട്ടികളെയുമായി സ്‌കൂളിലെത്തി. കൂട്ടുകാരുടെ ക്ലാസനുഭവങ്ങളിൽ സ്‌കൂളിലെത്താൻ കുട്ടികൾ വാശി പിടിച്ചതും രക്ഷിതാക്കളെ മാറ്റി ചിന്തിച്ചു. ഇതോടെ മാറിനിൽക്കുന്ന കുറച്ച് രക്ഷിതാക്കൾ കൂടി ഒപ്പം കൂടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ വിദ്യാഭ്യാസ അധികാരികൾ. സ്‌കൂൾ വാഹനം കൂടുതൽ വരുന്നതോടെ എല്ലാ കുട്ടികളും ക്ലാസണയുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ.
ഒപ്പം കൂടാൻ നോക്കി കൊവിഡ്
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനിടയിലും വൈറസ് ആക്രമണം തുടങ്ങിക്കഴിഞ്ഞു. വിട്ടുവീഴ്ച ഇല്ലാത്തതിനാൽ കാര്യങ്ങൾ ഇതുവരെ കൈവിട്ടു പോയിട്ടില്ല. ചില സ്‌കൂളുകളിൽ കുറഞ്ഞ കുട്ടികൾക്കും ചില അദ്ധ്യാപകർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാലിത് സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |