ചാലക്കുടി: മലക്കപ്പാറ വിനോദ യാത്രയിൽ വനമേഖലയിൽ കെ.എസ്.ആർ.ടി.സി ബസ് നിറുത്തി ഭക്ഷണം കഴിക്കുന്നത് വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി വിലക്കി. യാത്രയ്ക്കിടയിൽ അവശിഷ്ടങ്ങൾ റോഡിലോ, വനത്തിലോ വലിച്ചെറിയരുതെന്നും ആവശ്യപ്പെട്ടു. നിർദ്ദേശം ലംഘിച്ചാൽ കെ.എസ്.ആർ.ടി.സിക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. കൂടുതൽ ബസുകളെത്തുന്നത് മലക്കപ്പാറയിൽ ഗുരുതര പരിസ്ഥിതി പ്രശ്‌നമുണ്ടാകുമെന്ന് ഡി.എഫ്.ഒ, നേരത്തെ കളക്ടറെ അറിയിച്ചിരുന്നു.
ചെറിയ പ്രദേശത്ത് ഒരേ സമയത്ത് നൂറ് കണക്കിന് ആളുകളെത്തുന്നതും ബസുകളുടെ ശബ്ദവും വന്യമൃഗങ്ങളുടെ ആവാസത്തെ ബാധിക്കുമെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കളക്ടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനിടെ ഞായറാഴ്ച 15 ബസുകളാണ് മലക്കപ്പാറയിലേക്ക് ഉല്ലാസ യാത്ര പോയത്. ഇതിൽ 5 എണ്ണം ചാലക്കുടിയിൽ നിന്നുള്ളതും ബാക്കി മറ്റ് ഡിപ്പോകളിൽ നിന്നുള്ളതുമായിരുന്നു. എല്ലാ ബസുകളും യാത്രയ്ക്ക് മുമ്പായി ചാലക്കുടിയിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി. നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഒരു ബസ് യാത്രയ്ക്കിടെ തകരാറിലായി റോഡിൽ കിടന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാണ് വാഹന പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |